യാത്രക്കാരുടെ ‘തുപ്പല്‍’ കഴുകിക്കളയാന്‍ ഇന്ത്യന്‍ റെയില്‍വെ ഒരു വര്‍ഷം ചെലവാക്കുന്നത് 1200 കോടി രൂപ; തുപ്പല്‍ പാത്രങ്ങള്‍ നല്‍കാന്‍ പദ്ധതി

മുംബൈ: ‘ഇവിടെ തുപ്പരുത്’ എന്ന് ബോര്‍ഡ് വച്ചിടത്ത് നോക്കിയാല്‍ അവിടെ തന്നെ തുപ്പുന്നവരാണ് ഇന്ത്യയില്‍ ഏറെയും. അതാണ് നമ്മുടെ പൊതുഇടങ്ങള്‍ വൃത്തികേടായി ഇരിയ്ക്കുന്നതിന്റെ കാരണവും.

അതേസമയം, ഇന്ത്യന്‍ റെയില്‍വെയ്ക്ക് യാത്രക്കാര്‍ പാന്‍മസാലയും വെറ്റിലയുമൊക്കെ മുറുക്കി തുപ്പുന്നത് ഒരു തലവേദനയായിരിക്കുകയാണ്. ഈ വൃത്തിയാക്കലിന് ഒരു വര്‍ഷം ചെലവാക്കുന്നത് 1200 കോടി രൂപയാണ്.

ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലുമെല്ലാം മുറുക്കി തുപ്പുന്നത് കഴുകിക്കളയാനാണ് ഇത്രയും രൂപ ചെലവഴിക്കുന്നത്. മുറുക്കി തുപ്പുന്നതിന്റെ കറ ദിവസങ്ങളോളം നില്‍ക്കുമെന്നതിനാല്‍ വെള്ളവും കറ ഇളക്കുന്ന ലായനിയുമെല്ലാം ഉപയോഗിച്ച് മണിക്കൂറുകളെടുത്താണ് കഴുകിക്കളയുന്നത്.

ഈ പ്രശ്നം പരിഹരിക്കാന്‍ യാത്രക്കാര്‍ക്ക് ചെറിയ തുപ്പല്‍ പാത്രങ്ങള്‍ നല്‍കാന്‍ റെയില്‍വേ പദ്ധതിയിട്ടിരിക്കുകയാണ്. അഞ്ചു മുതല്‍ പത്ത് രൂപയാണ് മണ്ണില്‍ പെട്ടെന്ന് അലിയുന്ന തുപ്പല്‍ പാത്രത്തിന്റെ വില. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് ഈ പാത്രങ്ങള്‍.

സ്റ്റേഷനുകളിലെ വെന്റിംഗ് മെഷീനിലും കിയോസ്‌കുകളിലുമാണ് ഇത് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് നാഗ്പൂര്‍ ആസ്ഥാനമായുള്ള ഈസി സ്പിറ്റ് എന്ന സ്റ്റാര്‍ട്ടപ്പുമായി റെയില്‍വേ കരാറിലെത്തിയിട്ടുണ്ട്. വെസ്റ്റേണ്‍,നോര്‍ത്തേണ്‍,സെന്‍ട്രല്‍ റെയില്‍വെ സോണുകളാണ് സ്റ്റാര്‍ട്ടപ്പുമായി കരാറിലെത്തിയിട്ടുള്ളത്.

നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും ഔറംഗബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനുമായും കരാര്‍ ഒപ്പിട്ടു. ”പ്രായമായ യാത്രക്കാര്‍ക്ക് ഇതു തീര്‍ച്ചയായും പ്രയോജനം ചെയ്യുമെന്നും റെയില്‍വെ പരിസരത്ത് തുപ്പുന്നതില്‍ നിന്നും ആളുകളെ നിരുത്സാഹപ്പെടുത്തുമെന്നും റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Exit mobile version