നാല് വര്‍ഷമായി ലഹരി ഉപയോഗിക്കുന്നുവെന്ന് ആര്യന്‍ ഖാന്റെ വെളിപ്പെടുത്തല്‍; ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരച്ചില്‍

മുംബൈ: കഴിഞ്ഞ നാലുവര്‍മായി ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ വെളിപ്പെടുത്തല്‍. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) നടത്തിയ ചോദ്യംചെയ്യലിലാണ് ആര്യന്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ചോദ്യംചെയ്യലിനിടെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആര്യന്‍ ഖാന്‍ പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിലുടനീളം ആര്യന്‍ തുടര്‍ച്ചയായി കരഞ്ഞിരുന്നുവെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെയാണ് ആര്യന്‍ ഖാന്റെ വെളിപ്പെടുത്തല്‍. ബ്രിട്ടനിലും ദുബായിയിലും താമസിച്ചിരുന്ന സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം, ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് എന്‍.സി.ബി. അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൊക്കെയ്നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരും പിടിയിലായിട്ടുണ്ട്. ആര്യനും അര്‍ബാസും തമ്മില്‍ 15 വര്‍ഷം നീണ്ട സുഹൃത്ത് ബന്ധമാണുള്ളത്.

Exit mobile version