സ്‌കൂളുകളിൽ നിന്നും കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവ്: സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ

ചെന്നൈ: കോവിഡ് സ്‌കൂളുകൾവഴി കുട്ടികൾക്ക് ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന നിരീക്ഷണവുമായി ലോകാരോഗ്യസംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യാ സ്വാമിനാഥൻ. മുതിർന്നവരിലുള്ള അതേ അളവിൽ കുട്ടികളിലും ആന്റിബോഡിയുണ്ട്. കുട്ടികൾക്ക് രോഗം ബാധിക്കരുതെന്നുകരുതിയാണ് സ്‌കൂളുകൾ അടച്ചിട്ടത്. എന്നാൽ, മറ്റുമാർഗങ്ങളിൽ അവർക്ക് വൈറസ് ബാധിക്കുന്നുണ്ടെന്നും സൗമ്യ സ്വാമിനാഥൻ പ്രതികരിച്ചു. ചെന്നൈയിൽ എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ (എംഎസ്എസ്ആർഎഫ്) ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

വൈറസിന്റെ സമൂഹവ്യാപനം കുട്ടികളെയും ദോഷമായി ബാധിക്കുന്നു. യൂണിസെഫും ലോകാരോഗ്യസംഘടനയുമൊക്കെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളുകൾ വഴി രോഗം വ്യാപിക്കുന്നതിന് സാധ്യത കുറവാണ്. സ്‌കൂളുകൾ തുറക്കാത്തതിനാൽ വിദ്യാർഥികളുടെ പഠനശേഷി കുറഞ്ഞിട്ടുണ്ടെന്നും ഡോ. സൗമ്യാ സ്വാമിനാഥൻ പറഞ്ഞു.

കോവിഡ് കാലത്ത് സ്‌കൂൾ വിദ്യാഭ്യാസം മുടങ്ങിയത് വലിയ ആശങ്കയാണെന്നും അവർ അഭിപ്രായപ്പെട്ടു. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാകാത്ത ഗ്രാമീണമേഖലകളിൽനിന്നുള്ള വിദ്യാർഥികൾക്ക് മറ്റുമാർഗങ്ങളിൽ ക്ലാസ് നടത്തുന്ന കാര്യം സർക്കാർ ആലോചിക്കണമെന്നും അവർ നിർദേശിച്ചു.

അതേസമയം, എല്ലാവരും രണ്ടുഡോസ് വാക്‌സിൻ എടുക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്നും അവർ കൂട്ടിച്ചേർത്തു.

Exit mobile version