വിവാഹമെന്ന മോഹം പൊലിഞ്ഞു, കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി തള്ളി, ഇരയെ വിവാഹം കഴിക്കാന്‍ കുറ്റവാളിക്ക് അനുവാദം തരില്ലെന്ന് കോടതി

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതിയെ വിവാഹം കഴിക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജിയും കോടതി തള്ളി.

ഇരയെ വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടെന്നും ഇതിനായി ജാമ്യം അനുവദിച്ച് തരണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള അനുമതി തരാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടിയായിരുന്നു ഇരയായ പെണ്‍കുട്ടിയുടെ ഹര്‍ജി. വിവാഹത്തിനായി രണ്ട് മാസത്തെ ജാമ്യം ആണ് പെണ്‍കുട്ടി ആവശ്യപ്പെടുന്നത്. നാല് വയസുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപ്പെടുത്താന്‍ വിവാഹം അനിവാര്യമാണെന്നാണ് പെണ്‍കുട്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്.

വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന മുന്‍ വൈദികന്‍ കൂടിയായ റോബിന്‍ വടക്കുംചേരിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. വിവാഹം കഴിക്കാന്‍ ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന നിലപാടിലാണ് കേരളം.

വിവാഹമെന്നത് വ്യക്തിപരമായ കാര്യമായതിനാല്‍ വിവാഹത്തെ എതിര്‍ക്കുന്നില്ലെങ്കിലും എന്നാല്‍ പോക്‌സോ കേസില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതിലെ അപാകതയും കേരളം ചൂണ്ടിക്കാട്ടും. റോബിന്‍ വടക്കുംചേരി കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരിക്കെയായിരുന്നു പീഡനം.

2016 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. മൂന്ന് വകുപ്പുകളിലായി 60 വര്ഷത്തെ കഠിനതടവ് ആണ് തലശേരി പോക്‌സോ കടതി വിധിച്ചത്. എന്നാല്‍, മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതിയെന്നും വിധിച്ചിരുന്നു.

Exit mobile version