ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ ഭാര്യയെ വിളിച്ചുവരുത്തി മലഞ്ചെരുവില്‍ നിന്ന് തള്ളിയിട്ട് കൊന്നു : 24കാരന്‍ അറസ്റ്റില്‍

Murder | Bignewslive

ന്യൂഡല്‍ഹി : ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ ഭാര്യയെ വിളിച്ചുവരുത്തി മലഞ്ചെരുവില്‍ നിന്ന് തള്ളിയിട്ട് കൊന്ന കേസില്‍ 24 കാരന്‍ അറസ്റ്റില്‍. രാജേഷ് റായി എന്ന സെയില്‍സ്മാനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യ ബബിത(29)യെ നൈനിറ്റാളിലെത്തിച്ച് മലഞ്ചെരുവില്‍ നിന്ന് തള്ളിയിട്ട് കൊന്നുവെന്നാണ് കേസ്. രാജേഷ് ബബിതയെ സ്ഥിരമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വിവാഹവാഗ്ദാനം നല്‍കി രാജേഷ് പീഡിപ്പിച്ചുവെന്ന് കാട്ടി കഴിഞ്ഞ വര്‍ഷം ജൂണില്‍ ബബിത പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് രാജേഷിനെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചെങ്കിലും രാജേഷിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബബിത പരാതി പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഒക്ടോബറില്‍ രാജേഷ് ജയില്‍മോചിതനായി. പിന്നീട് ഇരുവരും വിവാഹവും ചെയ്തു.

എന്നാല്‍ വിവാഹത്തിന് ശേഷവും ശാരീരിക പീഡനം തുടര്‍ന്നതിനാല്‍ ബബിത അവരുടെ വീട്ടിലേക്ക് മടങ്ങിയെങ്കിലും കഴിഞ്ഞ മാസം രാജേഷ് ഇവരെ ഉത്തരാഖണ്ഡിലുള്ള തന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. പിന്നീട് ബബിതയെപ്പറ്റി ബന്ധുക്കള്‍ക്ക് വിവരമൊന്നുമില്ല. ബബിതയുടെ ഫോണും സ്വിച്ച് ഓഫ് ആയതോടെയാണ് കുടുംബം പോലീസില്‍ പരാതിപ്പെടുന്നത്. ഇതേതുടര്‍ന്ന് പോലീസ് രാജേഷിനെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് നടത്തിയെ ചോദ്യം ചെയ്യലില്‍ ഭാര്യയെ നൈനിറ്റാളിലെ മലഞ്ചെരുവില്‍ നിന്ന് തള്ളിയിട്ടുവെന്ന് രാജേഷ് സമ്മതിക്കുകയുമായിരുന്നു. ബബിതയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Exit mobile version