കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് ഓക്സിന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് ഓക്സിന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ ഓക്സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.

എന്നാല്‍, രണ്ടാം തരംഗത്തിനിടെ രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകത വന്‍തോതില്‍ വര്‍ധിച്ചു. ഒന്നാം തരംഗത്തിനിടെ 3095 മെട്രിക് ടണ്‍ ആയിരുന്നു മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകതയെങ്കില്‍ രണ്ടാം തരംഗത്തിനിടെ അത് 9000 മെട്രിക് ടണ്ണായി വര്‍ധിച്ചു. ഇതോടെ സംസ്ഥാനങ്ങള്‍ക്ക് കൃത്യമായ അളവില്‍ ഓക്സിജന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു.

രണ്ടാം തരംഗത്തിനിടെ ഓക്സിജന്റെ ക്ഷാമം മൂലം നിരവധി കോവിഡ് രോഗികള്‍ ആശുപത്രികളിലടക്കം മരിച്ചുവെന്ന കാര്യം ശരിയല്ലേ എന്ന ചോദ്യത്തിന് മറുപടിയായി ആരോഗ്യം സംസ്ഥാന വിഷയമാണെന്ന കാര്യം കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ചൂണ്ടിക്കാട്ടി.

എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോവിഡ് കേസുകളുടെയും മരണങ്ങളുടെയും വിവരങ്ങള്‍ പ്രതിദിനം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുന്നുണ്ട്. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഓക്സിജന്‍ ക്ഷാമം മൂലമുണ്ടായ ഒരു മരണം പോലും സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഏപ്രില്‍ – മെയ് മാസങ്ങളില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ ഓക്സിജനും കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ മറ്റുവസ്തുക്കളും ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിപുലമായ നടപടികള്‍ സ്വീകരിച്ചു. സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന നടപടികളിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് 10,250 മെട്രിക് ടണ്‍ ഓക്സിജനാണ് മെയ് 28 വരെ വിതരണം ചെയ്തത്.

ഓക്സിജന്‍ ക്ഷാമം നേരിടാന്‍ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും ഒന്നിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്റെ ഉത്പാദനം വര്‍ധിപ്പിച്ചു. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഓക്സിജന്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. 4,02,517 ഓക്സിജന്‍ സിലിണ്ടറുകള്‍ രാജ്യത്ത് പുതുതായി നിര്‍മ്മിക്കുകയും അവ സംഭരിച്ച് വിവിധ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

Exit mobile version