കോവിഡ് കേസുകള്‍ നൂറില്‍ താഴെ: സ്‌കൂളുകളും കോളജുകളും തുറക്കാനൊരുങ്ങി ഗുജറാത്ത്, ഹരിയാന സര്‍ക്കാറുകള്‍

school

അഹമ്മദാബാദ്: കോവിഡ് കേസുകള്‍ കുറഞ്ഞതോടെ സ്‌കൂളുകളും കോളജുകളും ഘട്ടംഘട്ടമായി തുറക്കാന്‍ ഗുജറാത്ത്, ഹരിയാന സര്‍ക്കാറുകള്‍ തീരുമാനിച്ചു.

ഗുജറാത്തില്‍ ജൂലൈ 15 മുതല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി കോളജുകളും തുറക്കും.

50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. വിദ്യാര്‍ത്ഥികള്‍ സ്വമേധയ തയ്യാറാണെങ്കില്‍ മാത്രം സ്ഥാപനത്തിലേക്ക് വന്നാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു.

ഹാജര്‍ നിര്‍ബന്ധമില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുജറാത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെയാണ്.

ഹരിയാനയിലെ ഒമ്പത് മുതല്‍ 12-ാം ക്ലാസ് വരെയുള്ളവര്‍ക്ക് ജൂലായ് 16 മുതല്‍ സ്‌കൂളുകള്‍ തുറക്കും. രണ്ടാം ഘട്ടമായി 6,7,8 ക്ലാസുകളിലെ കുട്ടികള്‍ക്ക് ജൂലായ് 23 മുതല്‍ സ്‌കൂളുകളില്‍ പ്രവേശിക്കാം. ഒന്ന് മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകാരുടെ കാര്യത്തില്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ല. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

ഹരിയാനയിലും ഹാജര്‍ നിര്‍ബന്ധമില്ല. സ്‌കൂളുകളില്‍ വരണോ ഓണ്‍ലൈന്‍ ക്ലാസില്‍ തുടരണമോ എന്നത് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. സ്‌കൂളുകളില്‍ വരുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമാണ്. അതില്ലാത്തവരെ പ്രവേശിപ്പിക്കില്ല.

Exit mobile version