ടെക്കി യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം സ്യൂട്ട്‌കേസില്‍ : വീണു മരിച്ചതെന്നും കോവിഡ് ബാധിച്ചതെന്നും രണ്ട് വാദം, ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

Murder | Bignewslive

ഹൈദരാബാദ് : തിരുപ്പതിയില്‍ ടെക്കി യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറായ ശ്രീകാന്ത് റെഡ്ഡിയാണ് വ്യാഴാഴ്ച അറസ്റ്റിലായത്.മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ട്രാക്ക് ചെയ്ത് വിജയവാഡയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 23നാണ് തിരുപ്പതിയിലെ ആശുപത്രിക്ക് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

90 ശതമാനവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഏതാനും അസ്ഥികളും തലയോട്ടിയും മാത്രമാണ് സ്യൂട്ട്‌കേസില്‍ അവശേഷിച്ചിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഒരു ടാക്‌സി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ശ്രീകാന്ത് റെഡ്ഡി ഇയാളുടെ കാറില്‍ യാത്ര ചെയ്തിരുന്നുവെന്നും മൃതദേഹം ശ്രീകാന്തിന്റെ ഭാര്യയും ഐടി ജീവനക്കാരിയുമായ ഭുവനേശ്വരിയുടേതാണെന്നും പോലീസ് തിരിച്ചറിഞ്ഞത്.

ഒരു വലിയ സ്യൂട്ട്‌കേസുമായി ശ്രീകാന്ത് റെഡ്ഡിയും കുഞ്ഞും തന്റെ കാറില്‍ യാത്ര ചെയ്‌തെന്നായിരുന്നു ഡ്രൈവറുടെ മൊഴി. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കാറില്‍ കയറിയശേഷം ആശുപത്രിക്ക് സമീപം നിര്‍ത്തി. കുഞ്ഞിനെ കാറിലിരുത്തിയ ശേഷം ശ്രീകാന്ത് സ്യൂട്ട്‌കേസുമായി പുറത്തിറങ്ങി മൃതദേഹം കത്തിച്ചു. പിന്നീട് തന്റെ കാറില്‍ തന്നെ തിരികെ അപ്പാര്‍ട്ട്‌മെന്റിലെത്തിച്ചെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
ഇതിനിടെ അപ്പാര്‍ട്ട്‌മെന്റിലെ ചില സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. കുഞ്ഞിനെയും കയ്യിലെടുത്ത് ശ്രീകാന്ത് സ്യൂട്ട്‌കേസുമായി അപ്പാര്‍ട്ട്‌മെന്റിലേക്ക് വരുന്നതിന്റെയും പിന്നീട് സ്യൂട്ട്‌കേസുമായി പുറത്തുപോകുന്നതിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചത്.

ഇതോടെയാണ് ഭുവനേശ്വരിയെ കൊലപ്പെടുത്തിയത് ശ്രീകാന്ത് തന്നെയാണെന്ന സംശയം ബലപ്പെട്ടത്. എന്നാല്‍ സംഭവത്തിന് പിന്നാലെ ശ്രീകാന്ത് ഒളിവില്‍ പോയിരുന്നു.എന്നാല്‍ താന്‍ ഭാര്യയെ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞത്. അപ്പാര്‍ട്ട്‌മെന്റില്‍ നിലത്തുവീണുണ്ടായ അപകടത്തിലാണ് ഭുവനേശ്വരി മരിച്ചതെന്നാണ് ശ്രീകാന്തിന്റെ വാദം. നേരത്തേ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചെന്നായിരുന്നു ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്. തുടര്‍ന്ന് ഭുവനേശ്വരിക്കായി സംസ്ഥാനത്തെ ആശുപത്രികളിലും മോര്‍ച്ചറികളിലും ബന്ധുക്കള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്.

പ്രണയത്തിനൊടുവില്‍ രണ്ടരവര്‍ഷം മുമ്പാണ് ഐടി ജീവനക്കാരായ ഭുവനേശ്വരിയും ശ്രീകാന്തും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് ഒന്നരവയസ്സുള്ള കുഞ്ഞുണ്ട്. ഹൈദരാബാദില്‍ ഒരേ സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. പിന്നീട് ശ്രീകാന്തിന്റെ ആവശ്യപ്രകാരം ഭുവനേശ്വരി തിരുപ്പതിയിലേക്ക് വരികയായിരുന്നു. അടുത്തിടെയായി ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നതായും വിവരങ്ങളുണ്ട്.

Exit mobile version