പൈപ്പ് എടുത്തുമാറ്റിയതിന് 75കാരിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്; കരഞ്ഞപേക്ഷിച്ചിട്ടും ചെവികൊള്ളാതെ ക്രൂരമായ ആക്രമണം; തടയാതെ വീട്ടുകാർ; വീഡിയോ എടുത്തത് കൊച്ചുമകൻ

മുംബൈ: അവശയായ വയോധികയെ വീടിനകത്ത് വെച്ച് ക്രൂരമായി മർദ്ദിക്കുന്ന ഭർത്താവിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ. മർദനത്തിനിടെ തല്ലരുതെന്ന് വയോധിക പലതവണ കരഞ്ഞുപറഞ്ഞിട്ടും ഭർത്താവ് ചെവികൊള്ളാതെ മർദ്ദനം തുടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വയോധികയ്ക്ക് അടിയേൽക്കുമ്പോഴും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ ഇത് തടയാൻ ശ്രമിച്ചില്ലെന്നും വ്യക്തമാണ്. മുംബൈ കല്ല്യാണിൽ നടന്ന ക്രൂരമർദനത്തിന്റെ ദൃശ്യങ്ങളാണ് പുറംലോകത്തെത്തിയിരിക്കുന്നത്. വെള്ളം സൂക്ഷിക്കുന്ന വീപ്പയിൽനിന്നും വെള്ളത്തിന്റെ പൈപ്പ് എടുത്ത് മാറ്റിയതിനാണ് 75കാരിയെ ഭർത്താവ് ക്രൂരമായി മർദിച്ചത്. കസേരയിലിരിക്കുന്ന വയോധികയെ ബക്കറ്റ് കൊണ്ട് അടിക്കുന്നതും പിന്നീട് കസേരയിൽനിന്ന് പിടിച്ചുമാറ്റി മുഖത്തടിക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.

മർദ്ദനം തടയാൻ ശ്രമിക്കാതെ വയോധികയുടെ കൊച്ചുമകനാണ് മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചത്. ഇത് പിന്നീട് സ്‌കൂൾ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതോടെ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസും അന്വേഷണം നടത്തി. എന്നാൽ സംഭവത്തിൽ പരാതി നൽകാൻ വയോധിക തയ്യാറായില്ലെന്നാണ് പോലീസ് പറഞ്ഞത്. തുടർന്ന് വീഡിയോ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. വിവരമറിഞ്ഞ് പ്രാദേശിക ശിവസേന നേതാക്കളും 75കാരിയുടെ വീട്ടിലെത്തി. വീഡിയോ പുറത്തെത്തിയിട്ടും ആരും തന്നെ മർദിച്ചിട്ടില്ലെന്നാണ് വയോധിക പറഞ്ഞതെന്നും ശിവസേന നേതാക്കൾ പറഞ്ഞു. കുടുംബാംഗങ്ങൾ തന്നെ സംരക്ഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞിരുന്നു.

Exit mobile version