മോഡലായ യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കി; താരം ജാക്കി ബഗ്നാനി ഉൾപ്പടെ ബോളിവുഡിലെ വമ്പന്മാർക്ക് എതിരെ മുംബൈ പോലീസ് കേസെടുത്തു

jackky bhagnani

മുംബൈ: ബോളിവുഡിനെ പിടിച്ചുകുലുക്കി വീണ്ടും ലൈംഗിക അതിക്രമക്കേസ്. മുൻമോഡലായ യുവതിയുടെ പരാതിയിൽ പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്‌നാനിയുൾപ്പടെ ബോളിവുഡിലെ ഹൈ പ്രൊഫൈൽ അണിയറ പ്രവർത്തകരായ 9 പേർക്കെതിരെയാണ് മുംബൈ പോലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മുംബൈയിലുള്ള മുൻ മോഡലായ പരാതിക്കാരി ഗാനരചയിതാവ് കൂടിയാണ്. ബോളിവുഡ് ഫോട്ടോഗ്രാഫർ കോൾസ്റ്റൺ ജൂലിയൻ, നിർമ്മാണ കമ്പനിയായ ടീ സീരിസിലെ കിഷൻ കുമാർ, ക്വാൻ ടാലന്റ് മാനേജ്‌മെന്റ് കമ്പനി സഹ ഉടമ അനിർബൻ ദാസ്, നിഖിൽ കാമത്, ഷീൽ ഗുപ്ത, അജിത് ഥാക്കുർ, ഗുരുജ്യോത് സിംഗ്, വിഷ്ണു വർധൻ ഇന്ദുരി എന്നിവരാണ് കേസിലെ പ്രതികൾ.

2015 മുതൽ പലവിധത്തിൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. ബാന്ദ്രയിൽ വെച്ച് ജാക്കി ഭഗ്‌നാനി പീഡനത്തിനിരയാക്കിയെന്ന് പരാതിയിൽ പറയുന്നു. സാന്താക്രൂസിലെ ഒരു നക്ഷത്ര ഹോട്ടലിൽ വെച്ചാണ് നിഖിൽ കാമത്ത് ലൈംഗികാതിക്രമം കാണിച്ചത്. ഫോട്ടോഗ്രാഫറായ കോൾസ്റ്റൺ ജൂലിയൻ, 2014 നും 2018 നും ഇടയ്ക്ക് പലതവണ ബലാത്സംഗം ചെയ്തുവെന്നും യുവതി ആരോപിക്കുന്നുണ്ട്.

ബോളിവുഡ് താരം ഉൾപെടെയുള്ളവർക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബാന്ദ്രാ സ്റ്റേഷൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

‘കേസ് അന്വേഷിച്ച് വരികയാണ്. ആരോപണവിധേയരെ ഉടൻ തന്നെ ചോദ്യം ചെയ്യും. നിലവിൽ ബലാത്സംഗക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്’ പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Exit mobile version