ചത്ത കുതിരയുടെ മൃതദേഹം കൊണ്ട് വിലാപയാത്ര; പങ്കെടുത്തത് നൂറുകണക്കിന് ആളുകള്‍; ഗ്രാമം അടച്ച് ജില്ലാഭരണകൂടം

ബെംഗളുരു: കര്‍ണാടകയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ചത്ത കുതിരയുടെ മൃതദേഹം കൊണ്ട് വിലാപയാത്ര. നൂറുകണക്കിന് ആളുകളാണ് വിലാപയാത്രയിലും കുതിരയുടെ ശവസംസ്‌കാര ചടങ്ങിലും പങ്കെടുത്തത്. ബെലഗവി ജില്ലയിലെ മരഡിമഥ് ഗ്രാമത്തിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജില്ലാഭരണാധികാരികള്‍ ഗ്രാമം അടച്ചു.

വെളളിയാഴ്ച രാത്രി ഗ്രാമത്തിലെ കാട്‌സിദ്ധേശ്വര്‍ ആശ്രമത്തിലെ കുതിര ചത്തിരുന്നു. തുടര്‍ന്ന് ശനിയാഴ്ച കുതിരയുടെ ശരീരം കൊണ്ട് വിലാപ യാത്ര നടത്തി. വിലാപയാത്രയില്‍ നൂറ് കണക്കിന് ആളുകള്‍ തടിച്ചു കൂടി. തുടര്‍ന്ന് ശ്രീ പവദേശ്വര്‍ സ്വാമിയുടെ കാര്‍മികത്വത്തില്‍ സംസ്‌കാരചടങ്ങ് നടത്തുകയായിരുന്നു.

സംസ്‌കാരചടങ്ങുകളുടെ ഫോട്ടോകളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ജില്ലാഭരണകൂടം നടപടിയെടുക്കുകയായിരുന്നു. നാനൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമം സീല്‍ വെച്ച അധികൃതര്‍ വ്യാപകമായി കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

14 ദിവസത്തേക്ക് ഗ്രാമത്തിന് അകത്തേക്കും പുറത്തേക്കുമുളള യാത്രയ്ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലചത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് നിയന്ത്രണങ്ങള്‍ മറികടന്ന് ആളുകള്‍ ഒത്തുകൂടിയത്.

Exit mobile version