ബിജെപി നേതാവ് കോവിഡ് ബാധിച്ച് മരിച്ചു: ഗോമൂത്രത്തെ കുറിച്ച് പോസ്റ്റിട്ടവര്‍ക്കെതിരെ കേസെടുത്ത് മണിപ്പൂര്‍ പോലീസ്

മണിപ്പൂര്‍: കോവിഡ് ബാധിച്ച് ബിജെപി നേതാവ് മരിച്ചതിന് പിന്നാലെ ഗോമൂത്രത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടവര്‍ക്കെതിരെ കേസെടുത്ത് മണിപ്പൂര്‍ പോലീസ്. മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാംഖേം, ആക്ടിവിസ്റ്റ് അര്‍ണോള്‍ഡ് ലീച്ചോംബാം എന്നിവര്‍ക്കെതിരെയാണ് ദേശീയ സുരക്ഷ ആക്ട് പ്രകാരം കേസെടുത്തത്.

ബിജെപി മണിപ്പൂര്‍ അധ്യക്ഷന്‍ സൈഖോം തികേന്ദ്ര സിംങ് കോവിഡ് ബാധിച്ച് മരിച്ചതിനെ പരിഹസിച്ച് പോസ്റ്റിട്ടതിന് എതിരെ പാര്‍ട്ടി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

ചാണകമോ, ഗോമൂത്രമോ കോവിഡ് സുഖപ്പെടുത്തില്ല. അതിന് ശാസ്ത്രവും വകതിരിവുമാണ് വേണ്ടത് എന്നായിരുന്നു ലീച്ചോംബായുടെ പോസ്റ്റ്. ഗോമൂത്രമോ, ചാണകമോ ഫലിച്ചില്ല, നാളെ ഞാന്‍ മീന്‍ തിന്നുനോക്കാം എന്നാണ് കിഷോര്‍ചന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചത്. ബിജെപി മണിപ്പൂര്‍ ഉപാധ്യക്ഷന്‍ ഉഷാം ദേബന്‍ സിങ്ങാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്.

കേസില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചെങ്കിലും, പുറത്തിറങ്ങാനിരിക്കെ എന്‍എസ്എ ചുമത്തുകയായിരുന്നു. എന്നാല്‍ അറസ്റ്റിനെതിരെ വിമര്‍ശിച്ചുകൊണ്ട് കോടതി രംഗത്തെത്തിയിട്ടുണ്ട്. ആര്‍ക്കെതിരെയും പോലീസിന് സെക്ഷന്‍ 41 പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാനാകില്ലെന്ന് പറഞ്ഞ കോടതി, സംഭവത്തില്‍ പോലീസിനോട് വിശദീകരണം തേടി. വിശദീകരണം നല്‍കാത്ത പക്ഷം കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി പറഞ്ഞു.

കിഷോര്‍ചന്ദ്ര വാംഖേക്കെതിരെ നേരത്തെയും പോലീസ് എന്‍എസ്എ ചുമത്തിയിരുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും ഫേസ്ബുക്ക് വീഡിയോ ഇട്ടതിന് 2018ലായിരുന്നു കേസെടുത്തത്.

Exit mobile version