സ്ഥലം മുടക്കി മാത്രം, ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കാനാകില്ല: പിഎം കെയര്‍ വഴി നല്‍കിയ വെന്റിലേറ്ററുകള്‍ ഉപയോഗ ശൂന്യമെന്ന് മഹാരാഷ്ട്രയും

മുംബൈ: പിഎം കെയര്‍ ഫണ്ട് വഴി വിതരണം ചെയ്ത വെന്റിലേറ്ററുകളില്‍ വന്‍ അഴിമതി നടന്നെന്ന് പഞ്ചാബിനും രാജസ്ഥാനും പിന്നാലെ മഹാരാഷ്ട്രയും. സംസ്ഥാനത്ത് വിതരണം ചെയ്ത വെന്റിലേറ്ററുകളെല്ലാം ഉപയോഗശൂന്യമാണെന്നും ടെക്നീഷ്യന്‍മാര്‍ക്ക് പോലും തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു.

മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് തകരാറിലായ വെന്റിലേറ്ററുകളുടെ കണക്കുകളും പുറത്തുവിട്ടു. ഔറംഗബാദ് മെഡിക്കല്‍ കോളേജ് വിദഗ്ധരാണ് വെന്റിലേറ്ററിലെ തകരാറുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ പണമാണ് പിഎം കെയര്‍ ഫണ്ടിലുള്ളതെന്നും മാപ്പര്‍ഹിക്കാത്ത തെറ്റാണ് വെന്റിലേറ്ററില്‍ വിതരണത്തിലെ അനാസ്ഥയെന്നും സച്ചിന്‍ പറഞ്ഞു.

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും ആശുപത്രികളില്‍ അവശ്യത്തിനുള്ള വെന്റിലേറ്ററുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് പിഎം കെയര്‍ ഫണ്ടില്‍ നിന്ന് വെന്റിലേറ്ററുകള്‍ അനുവദിച്ചത്. ഇതിനായി രണ്ടായിരം കോടി രൂപ സര്‍ക്കാര്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ ഇത്തരത്തില്‍ ലഭിച്ച വെന്റിലേറ്ററുകള്‍ സ്ഥലം മുടക്കിയാണെന്നതല്ലാതെ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കാനാകില്ലെന്നാണ് ഔറംഗാബാദ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറയുന്നത്.

കമ്പനിയുടെ ടെക്‌നീഷ്യന്‍മാര്‍ വന്നിരുന്നെങ്കിലും തകരാര്‍ പരിഹരിക്കാനായില്ലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. വെന്റിലേറ്ററുകളില്‍ തകരാര്‍ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കുന്ന ഔറംഗാബാദ് മെഡിക്കല്‍ കോളജധികൃതരുടെ റിപ്പോര്‍ട്ടാണ് സച്ചിന്‍ സാവന്ത് പുറത്തുവിട്ടത്. മനുഷ്യര്‍ മരിച്ച് വീഴുമ്പോഴും മോഡി സര്‍ക്കാര്‍ നടത്തുന്ന അഴിമതി മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version