കൊറോണ വൈറസിന്റെ ബി.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദമെന്ന് ലോകാരോഗ്യ സംഘടന വിളിച്ചിട്ടില്ല: വാർത്തകൾ നിഷേധിച്ച് കേന്ദ്രസർക്കാർ

covid

ന്യൂഡൽഹി: കൊറോണ വൈറസിന്റെ B.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്നു കേന്ദ്രസർക്കാർ. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വകഭേദവുമായി ബന്ധപ്പെട്ട് ‘ഇന്ത്യൻ വേരിയന്റ്’ എന്ന് വിശേഷിപ്പിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ലോകാരോഗ്യസംഘടന ‘ഇന്ത്യൻ വേരിയന്റ്’എന്ന വാക്ക് കൊറോണ വൈറസിന്റെ B.1.617 വകഭേദവുമായി ബന്ധപ്പെടുത്തിയിട്ടില്ല. B.1.617 വകഭേദവുമായി ബന്ധപ്പെട്ട് സംഘടന ഇറക്കിയ 32 പേജുള്ള റിപ്പോർട്ടിൽ എവിടെയും ഇന്ത്യൻ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. അതിനാൽ വൈറസിനെ ഇന്ത്യൻ വേരിയന്റ് എന്ന് വിശേഷിപ്പിക്കുന്ന മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ കോവിഡിന്റെ ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞിരുന്നു. ഡബ്ല്യുഎച്ച്ഒ ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബി1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20ഓളം രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ബി.1.617ന്റെ മൂന്ന് വകഭേദങ്ങളും ഇതുവരെ ഇന്ത്യയിൽ കണ്ടെത്തി. ബി.1.617.1, ബി.1.617.2, ബി.1.617.3 എന്നിവയാണവ. ഏറ്റവും രോഗവ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ 50 ശതമാനം പേരെയും ബാധിച്ചത് ഈ വകഭേദമാണ്. ഇംഗ്ലണ്ടിലും ഏറ്റവുമധികം പേരെ ബാധിച്ചത് ഈ വകഭേദമാണെന്നും റിപ്പോർട്ടുകളുണ്ട്.

Exit mobile version