‘ഓക്സിജന്‍ നില തുടര്‍ച്ചയായി കുറയുകയാണ്, സഹായിക്കാന്‍ ആരുമില്ല’; ഓക്സിജന് വേണ്ടി യാചിച്ച യുവ നടന്‍ കോവിഡിന് കീഴടങ്ങി

ന്യൂഡല്‍ഹി: നെറ്റ്ഫ്ളിക്‌സിലെ അണ്‍ഫ്രീഡമെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനും യൂ ട്യൂബറുമായ രാഹുല്‍ വോറ (35) കോവിഡ് ബാധിച്ച് മരിച്ചു.
ഉത്തരാഖണഡ് സ്വദേശിയായ രാഹുല്‍ നാലു ദിവസം മുന്‍പ് തന്റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനുശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

‘ഞാന്‍ കോവിഡ് പോസറ്റീവാണ്. നാലു ദിവസമായി ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. എന്റെ ആരോഗ്യസ്ഥിതിയില്‍ യാതൊരു മാറ്റുവുമില്ല. രോഗത്തിന് ഒട്ടും കുറവില്ല. എന്റെ ഓക്സിജന്‍ നില തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്.

ഇവിടെ അടുത്ത് ഓക്സിജന്‍ ബെഡ്ഡുള്ള നല്ല ആശുപത്രികള്‍ ഏതെങ്കിലും ഉണ്ടോ? എന്നെ സഹായിക്കാന്‍ ആരും തന്നെയില്ല. കുടുംബം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. തീര്‍ത്തും നിസ്സഹായനായതുകൊണ്ടാണ് ഞാന്‍ ഈ പോസ്റ്റിടുന്നത്.’– മെയ് നാലിന് പോസ്റ്റ് ചെയ്ത കുറിപ്പില്‍ രാഹുല്‍ പറഞ്ഞു.

‘ഞാന്‍ പുനര്‍ജനിക്കും. എന്നിട്ട് കുറേ നല്ല കാര്യങ്ങള്‍ ചെയ്യും. എന്റെ എല്ലാ ധൈര്യവും ചോര്‍ന്നുപോയിരിക്കുന്നു’. അടുത്ത ദിവസം ഇട്ട മറ്റൊരു പോസ്റ്റില്‍ രാഹുല്‍ പറഞ്ഞു. ഇതിനു തൊട്ടു പിറകെ രാഹുല്‍ മരിക്കുകയും ചെയ്തു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രാഹുലിനെ കഴിഞ്ഞ ദിവസം ദ്വാരകയിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. തക്ക സമത്ത് കുറച്ചുകൂടി മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്നെങ്കില്‍ രാഹുല്‍ രക്ഷപ്പെടുമായിരുന്നുവെന്നും ഈ മരണത്തില്‍ നമ്മളെല്ലാവരും കുറ്റക്കാരാണെന്നും മരണവാര്‍ത്ത അറിയിച്ച സുഹൃത്തും നടനുമായ അരവിന്ദ് ഗൗര്‍ പറഞ്ഞു.

RAHU

Exit mobile version