കിടക്കകൾക്കും ഓക്‌സിജനും വേണ്ടി നാട് നീളെ ഓടിക്കുകയാണ് ഭരണാധികാരികൾ; അടുത്ത തെരഞ്ഞെടുപ്പിൽ ആരും ഇതൊന്നും മറക്കരുത്: സുനിൽ ഷെട്ടി

suneil shetty

ന്യൂഡൽഹി: രാജ്യം കോവിഡിന് മുന്നിൽ പകച്ചുനിൽക്കുമ്പോൾ പരാജയപ്പെട്ടത് സർക്കാർ സംവിധാനം കൂടിയാണ്. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമെന്നും സജ്ജീകരണങ്ങൾ ഒരുക്കണമെന്നും വിദഗ്ധർ കേന്ദ്ര സർക്കാരിനെ നേരത്തെ തന്നെ ഉപദേശിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ല. തെരഞ്ഞെടുപ്പ് തിരക്കിനിടയിൽ കേന്ദ്ര സർക്കാർ രാജ്യത്തെ ജനങ്ങളെ മറന്ന് പ്രവർത്തിച്ചതിന്റെ ഫലമാണ് രാജ്യത്താകെ ഉയരുന്ന കോവിഡ് കേസുകളും മരണനിരക്കും. ഡൽഹിയിലും യുപിയിലുമടക്കം ചികിത്സയും ഓക്‌സിജനും കിട്ടാതെ കോവിഡ് രോഗികൾ മരിച്ചുവീഴുകയാണ്.

മനസിനെ അസ്വസ്ഥമാക്കുന്ന വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. ജീവ ശ്വാസം കിട്ടാതെ ആളുകൾ മരിച്ചുവീഴുന്നത് കണ്ട് ആരോഗ്യ പ്രവർത്തകർ നിസഹായരായി മാറിയിരിക്കുകയാണ്. നിറയുന്ന ശ്മശാനങ്ങളും മൃതദേഹങ്ങൾ സംസ്‌കരിക്കാനായി ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്ന ജനങ്ങളും രാജ്യത്തിന്റെ ദയനീയ കാഴ്ചകളായി മാറുന്നു.

ഇതിനിടെ കേന്ദ്ര സർക്കാരിനും കാര്യക്ഷമമായി പ്രവർത്തിക്കാത്ത സംസ്ഥാനങ്ങളുടെ ഭരണാധികാരികൾക്കും എതിരെ ജനരോഷവും ഉയർന്നു കഴിഞ്ഞു. ഇതിനിടെ, ബോളിവുഡ് നടൻ സുനിൽ ഷെട്ടിയും രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ വേണ്ട രീതിയിൽ പ്രവർത്തിക്കാത്തതിന് രാഷ്ട്രീയക്കാർക്കും ഭരണാധികാരികൾക്കും എതിരെ രോഷാകുലനാവുകയാണ്.

അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോൽ ഓരോരുത്തരും ഒരിക്കലും ഇതൊന്നും മറക്കരുതെന്നു അദ്ദേഹം പറയുന്നു. ‘മത്സരിക്കുന്ന വരുന്ന ഓരോ രാഷ്ട്രീയക്കാരനും അടുത്ത അഞ്ചുവർഷത്തെക്കുറിച്ചും, എങ്ങനെ പണം സമ്പാദിക്കും എന്ന് മാത്രമാണ് ചിന്തിക്കുന്നത്, എന്നാൽ, അത് എങ്ങനെ സിസ്റ്റത്തിന് തിരികെ നൽകണം എന്ന് ചിന്തിക്കില്ല, പഴിചാരൽ മത്സരത്തിന് ഇപ്പോൾ സമയമില്ല. നമ്മളാണ് അവരെ തെരഞ്ഞെടുത്തത്. ഇപ്പോൾ അവർ നമ്മെ, ബെഡ്ഡുകൾക്കും ഓക്‌സിജനും വേണ്ടി നാട് നീളെ ഓടിച്ചു. ജീവ ശ്വാസത്തിന് വേണ്ടി നാം നെട്ടോട്ടമോടി. എല്ലാ കാര്യങ്ങൾക്കും വേണ്ടി നാം ഓടുകയാണ്.”-സുനിൽ ഷെട്ടി പറയുന്നു.

‘താമസിയാതെ, മഹാമാരി മാറും. നമ്മളുടെ അവസരം വരും.. അപ്പോഴാണ് ജാഗ്രത പാലിക്കേണ്ടത്. നാം ഓരോരുത്തരും അവരെ വോട്ടുകൾക്ക് വേണ്ടി ഓടിക്കുകയും കഷ്ടപ്പെടുത്തുകയും വേണം. നല്ല ആളുകൾക്ക് വേണ്ടി ഓരോ മേഖലയെ മാത്രം അടിസ്ഥാനമാക്കി വോട്ട് ചെയ്യുക. കഠിനാധ്വാനം ചെയ്യുന്നവർക്കും മാറ്റം കൊണ്ടുവരുന്നവർക്കും വോട്ട് ചെയ്യുക. അവർ ഏത് പാർട്ടിയുമായിക്കൊള്ളട്ടെ’-സുനിൽ ഷെട്ടി പ്രതികരിച്ചു.

  • Exit mobile version