ഐഎന്‍എസ് വിരാട് പൊളിയ്ക്കും; മ്യൂസിയമാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട് പൊളിക്കുന്നതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ചരിത്രത്തില്‍ ഇടം നേടിയ കപ്പല്‍ പൊളിക്കരുതെന്നും മ്യൂസിയമാക്കി സംരക്ഷണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ മറൈന്‍ കമ്പനിയാണ് കോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാരന്റെ ആവശ്യം നേരത്തെ പ്രതിരോധ മന്ത്രാലയവും തള്ളിയിരുന്നു. ഹര്‍ജിക്കാരന്റെ വികാരത്തോട് യോജിക്കുന്നുവെങ്കിലും ഇപ്പോള്‍ ഏറെ വൈകിപ്പോയെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വ്യക്തമാക്കി.

കപ്പലിന്റെ 40 ശതമാനത്തിലധികം പൊളിച്ചുകഴിഞ്ഞു. ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്നും സര്‍ക്കാര്‍ തീരുമാനം എടുത്തുകഴിഞ്ഞുവെന്നും കോടതി പറഞ്ഞു. കപ്പല്‍ സംരക്ഷിക്കാമെന്ന് അറിയിച്ച് എന്‍വിടെക് മറൈന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് എന്ന കമ്പനിയായിരുന്നു ഹര്‍ജി നല്‍കിയത്.

കഴിഞ്ഞവര്‍ഷമാണ് ശ്രീറാം ഷിപ്പ് ബ്രെയ്ക്കേഴ്സ് കമ്പനി കപ്പല്‍ ലേലത്തില്‍ പിടിച്ചത്. 65 കോടിക്കാണ് കപ്പല്‍ ലേലത്തില്‍ വിറ്റതെന്നും 100 കോടി നല്‍കി ഏറ്റെടുക്കാന്‍ തയ്യാറാണെന്നും എന്‍വിടെക് കോടതിയെ അറിയിച്ചിരുന്നു.

Exit mobile version