ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം, ഇല്ലെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും; മുന്നറിയിപ്പുമായി കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. വ്യാപനം തടയാന്‍ ആളുകള്‍ സ്വയം ഉണര്‍ന്നുപ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ കര്‍ശനനടപടി കൈക്കൊള്ളേണ്ടിവരും. ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും യെഡിയൂരപ്പ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം ഉള്ള ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗളൂരു, മൈസൂരു, മംഗലൂരു, കല്‍ബുര്‍ഗി, ബിഡാര്‍, തുമകുരു, ഉഡുപ്പി-മണിപ്പാല്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 20വരെ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാവരും മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും കൃത്യമായി പാലിക്കണം. സ്വന്തം നന്മക്കായി എല്ലാവരും ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ജനങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ കര്‍ശനമായ നടപടികള്‍ ആരംഭിക്കും. ആളുകള്‍ സഹകരിക്കണമെന്നും യെഡിയൂരപ്പ പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടകയില്‍ കൊവിഡ് വ്യാപനം കുതിച്ചുയരുകയാണ്. രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗബാധ കുത്തനെ ഉയരുന്നതില്‍ ഒന്ന് കര്‍ണാടകയാണ്.

Exit mobile version