‘പാര്‍ട്ടിയെ ഉടച്ചുവാര്‍ത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരും’: പരാജയം സമ്മതിച്ച് ബസവരാജ് ബൊമ്മെ

ബംഗളുരു: കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടി ദക്ഷിണേന്ത്യയെ ബിജെപി മുക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിയുടെ ദയനീയ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കഠിനമായി പ്രയത്‌നിച്ചെങ്കിലും വിജയം നേടാനായില്ലെന്നും പാര്‍ട്ടി ഉടച്ചുവാര്‍ത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ച് വരുമെന്നും ബൊമ്മെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രചാരണത്തിനിറങ്ങിയിട്ടും ശക്തി കേന്ദ്രങ്ങളിലടക്കം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ബംഗളുരു നഗരത്തിലും തീരദേശ കര്‍ണാടകയിലും മാത്രമാണ് ബിജെപിക്ക് ആധിപത്യം പുലര്‍ത്താനായത്.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടം മുതല്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തി.

സംസ്ഥാനത്ത് ഉടനീളം ശക്തി തെളിയിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് വന്‍ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. കര്‍ണാടകയിലെ ആകെയുള്ള ആറ് മേഖലകളിലും കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നേടി.

തീരദേശ കര്‍ണാടകയില്‍ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്. 43% വോട്ട് വിഹിതമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ആ വോട്ട് വിഹിതം സീറ്റായി മാറി എന്നതാണ് കോണ്‍ഗ്രസിനെ വലിയ നേട്ടത്തിലേക്ക് നയിച്ചത്. 36% വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. കഴിഞ്ഞ തവണയും ബിജെപിയുടെ വോട്ട് വിഹിതം 36% തന്നെയായിരുന്നു. എന്നാല്‍ വോട്ട് വിഹിതം ഇക്കുറി സീറ്റായി മാറിയില്ല. വോട്ടു വിഹിതത്തില്‍ ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത് ജെഡിഎസ്സിനാണ്. ജെഡിഎസ്സിന് കിട്ടിയത് 13.4% വോട്ടുകളാണ്. കഴിഞ്ഞ തവണത്തേ ആപേക്ഷിച്ച് 5% വോട്ടിന്റെ നഷ്ടമാണ് ജെഡിഎസ്സിന് ഉണ്ടായത്.

Exit mobile version