‘വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ’: യുപിഎ കാലത്തെ മോഡിയുടെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ ലോകം

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില ദിനംപ്രതി കുതിച്ചുയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഴയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യുപിഎ ഭരണ കാലത്ത് പാചകവാതക വില കൂട്ടിയപ്പോഴുള്ള മോഡിയുടെ ട്വീറ്റാണ് വൈറലായിരിക്കുന്നത്.

‘നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ.. അതും അവര്‍ തട്ടിപ്പറിച്ചെടുക്കുകയാണ്’ എന്നായിരുന്നു നരേന്ദ്ര മോഡി ഇന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റ്. 2013 നവംബര്‍ 23നായിരുന്നു ട്വീറ്റ്. ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ അന്ന് കയ്യടി നേടിയിരുന്നു.


അതേസമയം, ഇപ്പോള്‍ മോഡി സര്‍ക്കാരിന്റെ കാലത്ത് ഗ്യാസ് സിലിണ്ടറിന്റെ വില അടിക്കടി കൂടുന്ന സാഹചര്യത്തിലാണ് ഈ ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുന്നത്.
25 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് ഇന്ന് വര്‍ധിപ്പിച്ചത്.


ഇതോടെ കൊച്ചിയില്‍ ഒരു സിലിണ്ടറിന് വില 826 രൂപയായി. കഴിഞ്ഞ വ്യാഴാഴ്ചയും 25 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 200 രൂപയാണ് വര്‍ധിപ്പിച്ചത്. 2019 ജൂണില്‍ സബ്‌സിഡിയുള്ള എല്‍പിജി സിലിണ്ടറിന്റെ വില 497 രൂപയായിരുന്നു.


വാണിജ്യ സിലിണ്ടറിനും അമിത നിരക്കിലാണ് വില ഉയരുന്നത്. 19 കിലോ സിലിണ്ടറിന് 100 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. 1618 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. ഫെബ്രുവരി ഒന്നിന് 191 രൂപയും ജനുവരി ആദ്യം 17 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഡിസംബറിലും രണ്ട് തവണ വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടിയിരുന്നു.

സാധാരണക്കാരുടെ നടുവൊടിക്കുന്ന വിധത്തിലാണ് ഗ്യാസ് വില ഉയരുന്നത്. പെട്രോള്‍, ഡീസല്‍ വിലയ്ക്കൊപ്പം പാചക വാതകത്തിനും വില കുതിച്ചുയര്‍ന്നതോടെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്.

Exit mobile version