ധാന്യ മില്‍ ഉടമയ്ക്ക് 80 കോടിയുടെ കറന്റ് ബില്‍: ഞെട്ടിക്കുന്ന ബില്ല് കണ്ട് ബോധരഹിതനായി ഹൃദ്രോഗിയായ വയോധികന്‍

മുംബൈ: ധാന്യ മില്‍ ഉടമയ്ക്ക് 80 കോടിയുടെ ഞെട്ടിക്കുന്ന കറന്റ് ബില്‍. ഉയര്‍ന്ന ബില്‍ തുക കണ്ട് ബോധം കെട്ട മില്‍ ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്രയിലെ നളസോപാറ സ്വദേശി ഗണപത് നായിക്ക(80)ാണ് കറന്റ് ബില്‍ കണ്ട ഷോക്കില്‍ കുഴഞ്ഞുവീണത്. ഞെട്ടിക്കുന്ന ബില്‍ തുക കണ്ട് ഗണപത് ബിപി കൂടി കുഴഞ്ഞുവീഴുകയായിരുന്നു. ബില്‍ കണ്ട ഞെട്ടലില്‍ ഹൃദ്രോഗി കൂടിയായ ഗണപതിന്റെ ജീവന് ഒന്നും സംഭവിക്കാത്തത് ഭാഗ്യം കൊണ്ടാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തിങ്കളാഴ്ചയാണ് ഗണപതിന് ബില്‍ ലഭിച്ചത്. ബില്‍ തുകയിലേക്ക് ഒരു തവണ നോക്കിയപ്പോള്‍ തന്നെ അദ്ദേഹം ഞെട്ടി. വായിച്ചതിലെ തെറ്റാണെന്ന് കരുതി ഒന്നുകൂടി നോക്കി. അതോടെ ബോധം കെട്ട് വീഴുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയവരാണ് ഗണപതിനെ ആശുപത്രിയിലാക്കിയത്. ബോധം വീണപ്പോഴാണ് ബില്‍ തുകയുടെ കാര്യം അദ്ദേഹം മക്കളോട് പറഞ്ഞത്.

വര്‍ഷങ്ങളായി മഹാരാഷ്ട്രയിലെ നളസോപാറയിലെ നിര്‍മല്‍ ഗ്രാമത്തില്‍ മില്‍ നടത്തുകയാണെങ്കിലും ഇത്രയും ഉയര്‍ന്ന തുകയ്ക്കുള്ള ബില്‍ ഒരിക്കലും ലഭിച്ചിട്ടില്ലെന്നാണ് ഗണപത് പറയുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്വാഭാവികമായുണ്ടാകുന്ന ഒരു പിഴവാണ് ഇതെന്നും ഉടന്‍ തന്നെ ബില്‍ തിരുത്തി നല്‍കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

ആറ് അക്കങ്ങള്‍ക്ക് പകരം ഒന്‍പത് അക്കമുള്ള ബില്ലാണ് ഏജന്‍സി തയ്യാറാക്കിയതെന്നും അതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥന്‍ സുരേന്ദ്ര മോനെരെ പറഞ്ഞു. പരാതിയെ തുടര്‍ന്ന് വീണ്ടും ബില്‍ പരിശോധിച്ചപ്പോള്‍ ആറക്ക ബില്‍ തന്നെ നല്‍കിയെന്നും ഇപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.

വൈദ്യുതി ബില്‍ കണ്ടപ്പോള്‍ ഞെട്ടി. ആദ്യം, ഞങ്ങള്‍ക്ക് ജില്ലയുടെ മുഴുവന്‍ ബില്ലും അയച്ചതായി കരുതി. തുടര്‍ന്ന് വീണ്ടും പരിശോധിച്ചു. അപ്പോള്‍ അത് ഞങ്ങളുടെ ബില്‍ മാത്രമാണെന്ന് മനസ്സിലായി.

ലോക്ക് ഡൗണ്‍ കാലയളവിലെ കുടിശ്ശിക എല്ലാവരില്‍ നിന്നും വൈദ്യുതി ബോര്‍ഡ് വീണ്ടെടുക്കാന്‍ തുടങ്ങിയതിനാല്‍ ശരിക്കും ഭയപ്പെട്ടുവെന്ന് നായിക്കിന്റെ ചെറുമകന്‍ നിരാജ് പറഞ്ഞു.

അതേസമയം, അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചുളള ആലോചനയിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

Exit mobile version