മോഡി സര്‍ക്കാരിനെ അഭിനന്ദിക്കണം, തെറ്റിദ്ധാരണ പരത്തരുത്: 8 കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോഴും കേരളത്തിന് ഇത്രയും സഹായം കിട്ടിയിട്ടില്ല; കെ സുരേന്ദന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഏറെ പ്രഖ്യാപനങ്ങളുമായാണ് ഇത്തവണത്തെ കേന്ദ്രബജറ്റ്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് 1967 കോടി വകയിരുത്തി. കേരളത്തില്‍ 1100 കി.മീ റോഡ് ദേശീയപാത നിര്‍മ്മാണത്തിനായി 65,000 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും ഉള്‍പ്പെടുന്നു.

അതേസമയം, കേന്ദ്ര ബജറ്റ് വികസന കുതിപ്പിന് ഗതിവേഗം നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്‍ പറഞ്ഞു. ബജറ്റ് കേരളത്തിന് അനുഗ്രഹമാണ്. കേരളത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും സഹായകമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

8 കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിരുന്ന കാലത്തു പോലും ഇത്തരം സഹായമുണ്ടായിട്ടില്ല. തോമസ് ഐസക്കും കൂട്ടരും കണ്ണ് തുറന്ന് ഇത് കാണണം. മോഡി സര്‍ക്കാരിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് അവസാനിപ്പിക്കണം. കേന്ദ്രസര്‍ക്കാരിനെ പരസ്യമായി അഭിനന്ദിക്കാന്‍ പിണറായി വിജയനും തോമസ് ഐസക്കും തയ്യാറാകണം. തോമസ് ഐസക് മാപ്പ് പറയാന്‍ തയ്യാറാകണം.

കൊവിഡ് പ്രതിരോധത്തില്‍ കേരളം പരാജയമാണ്. രാജ്യത്തെ രോഗികളില്‍ പകുതിയിലേറെയും കേരളത്തിലാണ്. സംസ്ഥാനവും കേന്ദ്രവും ചെലവഴിച്ച തുക എത്രയെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കണം. മുസ്ലിം ലിഗ് പറയുന്നതനുസരിച്ച് കോണ്‍ഗ്രസ് തുള്ളുകയാണ്.

സിപിഎമ്മും കോണ്‍ഗ്രസും വര്‍ഗ്ഗീയ പ്രീണനം നടത്തുന്നു. ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് ആത്മാര്‍ത്ഥതയില്ലാത്തതാണ്. അത് വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. ശബരിപാതക്ക് തുരങ്കം വച്ചത് ഉമ്മന്‍ ചാണ്ടിയാണ്. അതിന് വിശ്വാസികളോട് മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലും റോഡ് വികസനത്തിനുള്ള പദ്ധതികള്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ബംഗാളില്‍ 675 കി.മീ റോഡ് വികസനത്തിന് 95,000 കോടി രൂപയും തമിഴ്നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടിയും അസമില്‍ 1300 കി.മീ റോഡ് നിര്‍മാണത്തിന് 34,000 കോടി രൂപയുടേയും പദ്ധതികളാണ് പ്രഖ്യാപിച്ചത്.

Exit mobile version