പശുമന്ത്രി മാത്രമല്ല, രാജ്യത്തെ ആദ്യത്തെ ഹാപ്പിനസ് മന്ത്രിയേയും കൈവിട്ട് മധ്യപ്രദേശ്; തോല്‍വി കാല്‍ലക്ഷം വോട്ടുകള്‍ക്ക്! ഞെട്ടല്‍ മാറാതെ നേതൃത്വം

ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളും കൈവിട്ടതിന് പിന്നാലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ നടപ്പാക്കിയ ഓരോ പദ്ധതിയും തകര്‍ന്നതിന്റെയും ആഘാതത്തിലാണ് ബിജെപി.

ഭോപ്പാല്‍: ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളും കൈവിട്ടതിന് പിന്നാലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ നടപ്പാക്കിയ ഓരോ പദ്ധതിയും തകര്‍ന്നതിന്റെയും ആഘാതത്തിലാണ് ബിജെപി. രാജ്യത്തെ ആദ്യത്തെ പശുമന്ത്രി ഒടാറാം ദേവാസിക്ക് എട്ടിന്റെ പണി കൊടുത്തതിനു പിന്നാലെ, മധ്യപ്രദേശിലെ ഹാപ്പിനസ് മന്ത്രിയെയും ജനങ്ങള്‍ കൈവിട്ടിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചവരുടെ പട്ടികയില്‍ രാജ്യത്തെ ആദ്യ ഹാപ്പിനസ് വകുപ്പുമന്ത്രി ലാല്‍ സിങ് ആര്യയുമുണ്ട്. മധ്യപ്രദേശിലെ ഗോഹാദ് മണ്ഡലത്തില്‍ ഇരുപത്തയ്യായിരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രണ്‍വീര്‍ ജാദവിനോട് ലാല്‍ സിങ് പരാജയപ്പെട്ടത്. 2017ലാണ് രാജ്യത്തെ തന്നെ ആദ്യത്തെ ഹാപ്പിനസ് വകുപ്പു മന്ത്രിയായി ലാല്‍ സിങ് ആര്യ നിയമിതനായത്.

എന്നാല്‍ മന്ത്രിയായി തൊട്ടുപിന്നാലെ ലാല്‍ സിങ് അറസ്റ്റിലായി. 2009 ല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. നിലവില്‍ കേസില്‍ വിചാരണ നടക്കുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍, രാജ്യത്തെ ആദ്യ പശുപരിപാലന വകുപ്പു മന്ത്രി ഒടാറാം ദേവാസി പരാജയപ്പെട്ടിരുന്നു. സിരോഹി മണ്ഡലത്തില്‍ മത്സരിച്ച ദേവാസി പതിനായിരം വോട്ടുകള്‍ക്കാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായ സന്യാം ലോധയോടു പരാജയപ്പെട്ടത്.

Exit mobile version