യുഗാന്ത്യം! തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം തനിക്ക് മാത്രം; പല്ലുകൊഴിഞ്ഞ സിംഹമായി ശിവരാജ് സിങ് ചൗഹാന്‍; തലതാഴ്ത്തി മധ്യദേശത്തിന്റെ ‘മാമാജി’

നരേന്ദ്ര മോഡിയുടെ പിന്‍ഗാമിയാകാന്‍ യോഗ്യനെന്നാണ് ജനങ്ങള്‍ മാമാജി എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ചൗഹാനെ കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നു കേട്ടിരുന്നത്.

ജയ്പൂര്‍: മധ്യപ്രദേശില്‍ മാത്രമല്ല, ബിജെപി രാജ്യത്തൊട്ടാകെ പാര്‍ട്ടിയുടെ മുഖമായി ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പതനം കൂടിയായിരുന്നു വോട്ടെണ്ണലിനു പിന്നാലെ സംഭവിച്ചത്. 15 വര്‍ഷത്തെ ബിജെപിയുടെ തുടര്‍ ഭരണത്തിന് തിരശ്ശീല വീഴുകയായിരുന്നു ജനങ്ങളുടെ ബാറ്റിലൂടെ.

ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയ നരേന്ദ്ര മോഡിയുടെ പിന്‍ഗാമിയാകാന്‍ യോഗ്യനെന്നാണ് ജനങ്ങള്‍ മാമാജി എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ചൗഹാനെ കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രി പദത്തിലേക്ക് നടന്നടുക്കാനാകാതെ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ തട്ടി വീഴുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷമില്ലെങ്കിലും 14 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയാകാന്‍ കോണ്‍ഗ്രസിനായെങ്കിലും 109സീറ്റ് നേടി മുട്ടുമടക്കുകയായിരുന്നു ബിജെപി. സ്വതന്ത്രരുടെയും എസ്പിയുടെയും ബിഎസ്പിയുടെയും പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമ്മതം തേടുക കൂടി ചെയ്തതോടെ, മറ്റ് ചരടുവലികള്‍ക്കും ചാക്കിടലുകള്‍ക്കും മുതിരാതെ തോല്‍വി സമ്മതിച്ച് പിന്‍വാങ്ങിയിരിക്കുകയാണ് ശിവരാജ് സിങും ബിജെപിയും.

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ, നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം തനിക്ക് മാത്രമാണെന്നാണ് തലതാഴ്ത്തികൊണ്ട് ചൗഹാന്‍ പ്രതികരിച്ചത്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്നും പ്രതിപക്ഷത്ത് ഇരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷമായിരുന്നു ചൗഹാന്റെ പ്രതികരണം. കോണ്‍ഗ്രസ്സ് നേതാവ് കമല്‍നാഥിനെ അഭിനന്ദിക്കാനും ചൗഹാന്‍ മറന്നില്ല.

‘മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ല. തോല്‍വിയുടെ ഉത്തരവാദിത്വം എനിക്ക് മാത്രമാണ്. ഇതോടെ ഞാന്‍ സ്വതന്ത്രനായി’, ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചതിങ്ങനെ.

അതേസമയം, എക്‌സിറ്റ് പോള്‍ സര്‍വ്വെ ഫലങ്ങള്‍ വന്നപ്പോള്‍ തന്നെ തോല്‍ക്കുകയാണെങ്കില്‍ ഉത്തരവാദി ശിവരാജ് സിങ് ചൗഹാന്‍ മാത്രമായിരിക്കുമെന്ന തരത്തില്‍ കേന്ദ്ര ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നു.

Exit mobile version