18 അല്ല, പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ 21 കഴിയണം; പ്രായപരിധി ഉയര്‍ത്തി!

smoking | Bignewslive

ന്യൂഡല്‍ഹി; പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തും. നിലവിലുള്ള പ്രായം 18ല്‍ നിന്ന് 21 ആക്കിയാണ് ഉയര്‍ത്തുന്നത്. ഇതിനായുള്ള നിയമഭേദഗതി തയാറായതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം സ്വീകരിച്ചാണ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി 21 ആക്കി ഉയര്‍ത്തുന്നത്.

21 വയസിന് താഴെ പ്രായമുള്ളവര്‍ പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതും, ഇവര്‍ക്ക് വില്‍ക്കുന്നതും നിയമ ഭേദഗതി പ്രകാരം കുറ്റമാകും. സിഗരറ്റ്സ് ആന്‍ഡ് ടൊബാക്കോ പ്രൊഡക്ട്സ് അമെന്റ്മെന്റ് ആക്ട്,2020 പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.

ഇതിനെല്ലാം പുറമെ, കൂടോടെയല്ലാതെയുള്ള സിഗരറ്റ് വില്പനയും ഇതോടൊപ്പം നിരോധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പൊതു ഇടങ്ങളില്‍ പുകവലിച്ചാല്‍ ഈടാക്കുന്ന പിഴയിലും വര്‍ധനവരുത്താന്‍ ബില്ലില്‍ പ്ര്‌ത്യേക നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ പുകയില ഉത്പന്നങ്ങളുടെ വിതരണവും വില്പനയും നിരോധിക്കും.

പ്രായപരിധിക്ക് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വിറ്റാലുള്ള ശിക്ഷയും വര്‍ധിപ്പിക്കും. നിലവിലെ 1000 രൂപ പിഴയും രണ്ടുവര്‍ഷംവരെ തടവും എന്നുള്ളത് ഒരു ലക്ഷം രൂപവരെ പിഴയും ഏഴുവര്‍ഷംവരെ തടവുമാക്കാനാണ് നല്‍കിയിരിക്കുന്ന ശുപാര്‍ശ. അനധികൃതമായി പുകയില ഉത്പന്നങ്ങള്‍ നിര്‍മിച്ചാല്‍ രണ്ടുവര്‍ഷം തടവും ഒരു ലക്ഷം പിഴയും നല്‍കേണ്ടിവരും. നിരോധിതമേഖലയില്‍ പുകവലിച്ചാലുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയായാണ് ഉയര്‍ത്തുന്നതെന്നാണ് വിവരം.

Exit mobile version