അന്ന് 2013ല്‍ നേടിയത് നോട്ടയ്ക്കും പിന്നിലായി അവസാന സ്ഥാനം; ഇന്ന് നേടിയത് 23000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം; രാജസ്ഥാനില്‍ ചരിത്രം കുറിച്ച് സിപിഎം!

രാജസ്ഥാനില്‍ രണ്ടിടങ്ങളിലാണ് സിപിഎം ജയിച്ചത്.

ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ വെന്നിക്കൊടി പാറിച്ച് സാധാരണക്കാരുടേയും കര്‍ഷകരുടേയും പ്രതീക്ഷയായി സിപിഎം. രാജസ്ഥാനിലെ ദുംഗര്‍ഗഢ് മണ്ഡലത്തില്‍ സിപിഎം നേടിയത് ചരിത്ര വിജയമാണ്. 2013 ല്‍ വെറും 2527 വോട്ട് മാത്രം നേടി നോട്ടയ്ക്കും പിറകില്‍ അവസാന സ്ഥാനത്തായിരുന്ന സിപിഎം ഇത്തവണ ജയത്തോടെയാണ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

2013 ല്‍ ഈ മണ്ഡലത്തില്‍ ബിജെപിയുടെ കൃഷ്ണ റാം 78278 വോട്ട് നേടിയാണ് ജയിച്ചത്. ആകെ പോള്‍ ചെയ്തതിന്റെ 50.34 ശതമാനം വോട്ടാണ് ബിജെപിയ്ക്ക് അന്ന് ലഭിച്ചിരുന്നത്. കോണ്‍ഗ്രസ് 62076 വോട്ട് നേടിയിരുന്നു. 2597 വോട്ടായിരുന്നു നോട്ടയ്ക്ക് ലഭിച്ചിരുന്നത്. സിപിഎമ്മിന്റെ അശോക് കുമാറിന് ലഭിച്ചത് 2527 വോട്ട്. എന്നാല്‍ ഇത്തവണ സിപി.എമ്മിന്റെ ഗിര്‍ധാരി ലാല്‍ 23000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയമുറപ്പിച്ചത്.

രാജസ്ഥാനില്‍ രണ്ടിടങ്ങളിലാണ് സിപിഎം ജയിച്ചത്. ഭാദ്രയില്‍ നിന്ന് ബല്‍വാന്‍ പൂനിയയാണ് ജയിച്ച മറ്റൊരു സ്ഥാനാര്‍ത്ഥി. 28 മണ്ഡലങ്ങളിലാണ് സിപിഎം രാജസ്ഥാനില്‍ മത്സരിച്ചത്. ബിജെപി തൂത്തുവാരിയ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല. 2008 ലാണ് സിപിഎം രാജസ്ഥാനില്‍ മൂന്ന് സീറ്റുകള്‍ നേടി സംസ്ഥാനത് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്, അനുപ്നഗര്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു അന്ന് സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

അതേസമയം, സിപിഎമ്മിന് നേട്ടം സമ്മാനിച്ചത് കര്‍ഷകര്‍ക്കായി ഉയര്‍ത്തിയ ശബ്ദമായിരുന്നു. വസുന്ധര രാജെയുടെ സര്‍ക്കാരിനെതിരെ കര്‍ഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങള്‍ സിപിഎം ഇക്കാലയളവില്‍ സംഘടിപ്പിച്ചിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രക്ഷോഭങ്ങള്‍. ഇവയില്‍ പല ആവശ്യങ്ങളും സര്‍ക്കാരിന് അംഗീകരിച്ച് കൊടുക്കേണ്ടിയും വന്നിരുന്നു.

Exit mobile version