നാലുമാസമായി ശമ്പളമില്ല; ഐഫോണ്‍ ഫാക്ടറി അടിച്ചുതകര്‍ത്ത് തൊഴിലാളികളുടെ പ്രതിഷേധം, വന്‍ നാശനഷ്ടം

iphone | Bignewslive

ബംഗളൂരു: നാല് മാസം ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഐഫോണ്‍ ഫാക്ടറി അടിച്ചുതകര്‍ത്ത് തൊഴിലാളികളുടെ പ്രതിഷേധം. തായ്വാന്‍ ആസ്ഥാനമായ വിസ്ട്രോണ്‍ കോര്‍പ്പറേഷന്റെ ബംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയാണ് തൊഴിലാളികള്‍ അടിച്ചുതകര്‍ത്തത്.

തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സംഘം കൂട്ടത്തോടെയെത്തി ഫാക്ടറി തല്ലിത്തകര്‍ത്തത്. കല്ലേറിലും മറ്റും വലിയ നാശനഷ്ടം ഫാക്ടറിക്ക് സംഭവിച്ചതായാണ് വിവരം. ബംഗളൂരുവിലെ കോലാര്‍ ജില്ലയിലെ നരസപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ ആക്രമണമെന്നും ഫര്‍ണിച്ചറുകള്‍ക്കും വാഹനങ്ങള്‍ക്കും ഫാക്ടറിയിലെ ഉപകരണങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഫാക്ടറിയുടെ ജനല്‍ചില്ലുകളും വാതിലുകളും ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളും വാഹനങ്ങളും എല്ലാം അടിച്ചുതകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ നാല് മാസമായി കമ്പനി തങ്ങള്‍ക്ക് ശമ്പളം നല്‍കിയിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

രാവിലെ ആറ് മണിയോടെയായിരുന്നു ജീവനക്കാര്‍ ഫാക്ടറിയില്‍ എത്തിയത്. അതേസമയം ശമ്പളപ്രശ്നം തന്നെയാണോ അക്രമത്തിന് കാരണമെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പ്രതികരിച്ചു. തൊഴിലാളികള്‍ ഇവിടെ രണ്ട് ഷിഫ്റ്റുകളിലാണ് ജോലി ചെയ്യുന്നത്. ഏകദേശം 7000 മുതല്‍ 8,000 വരെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അക്രമികളെ പിരിച്ചുവിടാനായി ലാത്തിച്ചാര്‍ജ് അടക്കം നടത്തിയെന്നും പോലീസ് പറയുന്നു.

Exit mobile version