തെലങ്കാനയിലും തിരിച്ചടി; ബിജെപിയുമായി ഓഫര്‍ സ്വീകരിക്കില്ല; സഖ്യത്തിന് തയ്യാറല്ലെന്നും ടിആര്‍എസ്

ബിജെപി പ്രസിഡന്റ് ഡോ. കെ ലക്ഷ്മണ്‍ മുന്നോട്ടുവെച്ച ഓഫര്‍ തങ്ങള്‍ക്കുവേണ്ടെന്ന് തെലങ്കാന രാഷ്ട്ര സമിതി അറിയിച്ചു.

ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി തുടരുന്നു. ബിജെപി പ്രസിഡന്റ് ഡോ. കെ ലക്ഷ്മണ്‍ മുന്നോട്ടുവെച്ച ഓഫര്‍ തങ്ങള്‍ക്കുവേണ്ടെന്ന് തെലങ്കാന രാഷ്ട്ര സമിതി അറിയിച്ചു. തെലങ്കാന നിയമസഭയില്‍ കേവലഭൂരിപക്ഷം നേടാന്‍ തങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുടേയും സഹായം വേണ്ടെന്നും ടിആര്‍എസ് വ്യക്തമാക്കി.

‘ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ല. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനുണ്ട് എന്നാണ് തോന്നുന്നത് ‘ എന്നായിരുന്നു ലക്ഷ്മണ്‍ ശനിയാഴ്ച പറഞ്ഞത്.

ബിജെപി ടിആര്‍എസിനെ പിന്തുണയ്ക്കുമോയെന്ന് ചോദിച്ചപ്പോള്‍ ‘ ന്യൂഡല്‍ഹിയിലെ ഹൈക്കമാന്റുമായി ഞങ്ങള്‍ സംസാരിക്കും. അതിനുശേഷം അക്കാര്യം തീരുമാനിക്കും. ആവശ്യമായി വന്നാല്‍ ഞങ്ങള്‍ പിന്തുണ നല്‍കും. എഐഎംഐഎമ്മുമായോ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യവുമായോ ഞങ്ങള്‍ ഒരുതരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറല്ല’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതിനു മറുപടി നല്‍കുകയായിരുന്നു ടിആര്‍എസ് വക്താവ് ഭാനു പ്രസാദ്.

‘ അധികാരം നിലനിര്‍ത്താന്‍ ആവശ്യമായ സീറ്റുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ട്.’ എന്നാണ് അദ്ദേഹം പറഞ്ഞത്. ‘വാക്കു പാലിക്കുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഉറച്ചുനില്‍ക്കും. ബിജെപിയുമായി സഖ്യത്തിലെത്താനുള്ള ഒരു സാധ്യതയുമില്ല.’ ടിആര്‍എസിന്റെ മുതിര്‍ന്ന നേതാവ് അബിദ് റസൂല്‍ ഖാന്‍ പറഞ്ഞു.

Exit mobile version