ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച 35കാരന് ഗുരുതരരോഗം, എന്നിട്ടും പരീക്ഷണം നിര്‍ത്തിവെച്ചില്ല, വിവാദം

ഹൈദരാബാദ്: രാജ്യം ഒന്നടങ്കം കോവിഡ് വാക്‌സിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതിനിടെ ഇന്ത്യയിലെ തദ്ദേശിയ വാക്സിനായ ‘കോവാക്സിന്‍’ ട്രയല്‍ വിവാദത്തിലായിരിക്കുകയാണ്. വാക്സിന്‍ സ്വീകരിച്ച യുവാവിനു ഗുരുതര രോഗം കണ്ടെത്തിയിട്ടും പരീക്ഷണം നിര്‍ത്തിവയ്ക്കാതിരുന്നതാണു വിവാദങ്ങള്‍ക്ക് വഴിവച്ചത്.

കോവാക്സിന്‍ വികസിപ്പിച്ചത് ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ്. ഓഗസ്റ്റില്‍ നടന്ന ആദ്യ ട്രയലില്‍ വാക്സീന്‍ സ്വീകരിച്ച മുപ്പത്തിയഞ്ചുകാരന്‍ രണ്ട് ദിവസത്തിനുള്ളില്‍ ന്യൂമോണിയ ബാധിച്ചു ആശുപത്രിയിലായി. ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടുകയും ചെയ്തു.

ഇയാള്‍ക്കു നേരത്തേ മറ്റു പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും അസുഖത്തിന് കാരണമായതിനെ കുറിച്ച് പരിശോധനകള്‍ നടത്താനായി വാക്സിന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാതിരുന്നത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയായാണ് കണക്കാക്കുന്നത്.

അതേസമയം, സംഭവം 24 മണിക്കൂറിനുള്ളില്‍ ഡ്രഗ് കണ്ട്രോളറെ അറിയിച്ചിരുന്നതായി ഭാരത് ബയോടെക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവം വാക്‌സിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാജ്യത്ത് ആശങ്കയുയര്‍ത്തുകയാണ്.

Exit mobile version