ദുര്‍ഗാ പൂജാ ആഘോഷത്തിന് 200 രൂപ നല്‍കിയില്ല; ഗ്രാമത്തിലെ 14 കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്!

ഭോപ്പാല്‍: ദുര്‍ഗാ പൂജാ ആഘോഷത്തിന് നല്‍കാന്‍ പണമില്ലാത്തത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ ഗോണ്ട് വിഭാഗത്തിലെ 14 കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ചു. രണ്ടാഴ്ചത്തേയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കായി 200 രൂപ നല്‍കാനാവാത്തതിന്റെ പേരിലാണ് വിലക്ക്.

ഇവര്‍ക്ക് റേഷനും ചികിത്സയും ഗ്രാമമുഖ്യര്‍ നിഷേധിക്കുകയും ചെയ്തു. നവംബര്‍ 3 മുതല്‍ 17 വരെയാണ് ഇവര്‍ക്ക് ഈ വിലക്ക് നേരിടേണ്ടി വരിക. ഇതേതുടര്‍ന്ന് ഇവര്‍ ജില്ലാ അധികൃതരെ സമീപിക്കുകയായിരുന്നു. ഇവരിടപെട്ട് പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്തു.

ഒക്ടോബര്‍ 14 ന് പ്രാദേശിക ദുര്‍ഗാപൂജ സംഘാടകരായ സര്‍വ്വജനിക് ദുര്‍ഗാപൂജ സന്‍സ്ഥ ഗ്രാമത്തില്‍ യോഗം ചേരുകയും ഗ്രാമത്തിലുള്ള 170 കുടുംബങ്ങളും ആഘോഷത്തിന് 200 രൂപ വീതം നല്‍കണമെന്ന് തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്നത്താലാണ് തുക നല്‍കാന്‍ സാധിക്കില്ലെന്ന് ഗോണ്ട് ഗോത്രത്തിലെ 40 കുടുംബങ്ങള്‍ അറിയിക്കുകയായിരുന്നു.

ഇവരില്‍ പലരും ഇതരസംസ്ഥാന തൊഴിലാളികളാണ്. ലോക്ഡൗണിനെ തുടര്‍ന്ന് ജോലി പോയ ഇവര്‍ ദിവസങ്ങളോളം നടന്നാണ് വീട്ടിലെത്തിയത്. അതിനാല്‍ ഇത്രയും തുക ഇപ്പോഴത്തെ അവസ്ഥയില്‍ നല്‍കാനാവില്ലെന്ന് ഇവര്‍ പറയുകയായിരുന്നു. നിരന്തര സമ്മര്‍ദ്ദം മൂലം ഒടുവില്‍ 40 കുടുംബങ്ങളില്‍ 26 കുടുംബങ്ങള്‍ പണം നല്‍കി. ബാക്കിയുള്ളവര്‍ നൂറു രൂപ നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇത് സ്വീകരിക്കപ്പെട്ടില്ല.

തുടര്‍ന്ന് ദുര്‍ഗാപൂജയ്ക്ക് ശേഷം നവംബര്‍ മൂന്നിന് സംഘാടകര്‍ യോഗം ചേരുകയും 14 കുടുംബങ്ങള്‍ക്കും ഊരുവിലക്ക് പ്രഖ്യാപിക്കുകയുമായിരുന്നു. ഗ്രാമവാസികളിലാരും ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ പാടില്ല, റേഷന്‍ നല്‍കില്ല, ഗ്രാമത്തിലെ ഡോക്ടറോട് ഇവര്‍ക്കാര്‍ക്കും ചികിത്സ നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചു.

Exit mobile version