ഭക്ഷണം തരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കടയുടമ, വീടൊഴിയണമെന്ന് വീട്ടുടമ; കൊറോണയ്‌ക്കെതിരെ പോരാടുന്ന നഴ്‌സുമാര്‍ക്കെതിരേ വ്യാപകമായ സാമൂഹിക ബഹിഷ്‌കരണം, സംഭവം രാജ്യതലസ്ഥാനത്ത്

ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പങ്ക് ചെറുതൊന്നുമല്ല. പലരും സ്വന്തം ജീവന്‍ പോലും മറന്നാണ് ജോലി ചെയ്യുന്നത്. കൊറോണ ബാധിച്ചവര്‍ക്ക് യഥാസമയം ആവശ്യമായ ചികിത്സ നല്‍കുകയും അവരുടെ ജീവന് കാവല്‍ നില്‍ക്കുകയും ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമൂഹം തിരിച്ചുനല്‍കുന്നത് അവഗണന മാത്രമാണ്.

അത്തരത്തില്‍ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായ സാമൂഹിക ബഹിഷ്‌കരണം നടന്നിരിക്കുകയാണ് രാജ്യതലസ്ഥാനത്ത്. മലയാളി നഴ്‌സുമാര്‍ക്ക് കടയുടമ അവശ്യ വസ്തുക്കള്‍ നിഷേധിക്കുകയും കൊറോണ രോഗം സ്ഥിരീകരിച്ച നഴ്‌സിന്റെ സഹപ്രവര്‍ത്തകരോട് വീട്ടുടമ വീടൊഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു.

‘ഭക്ഷണം വാങ്ങാന്‍ കടയില്‍ പോയിരുന്നു.ആശുപത്രിയില്‍ രോഗികളുമായി ഇടപഴകുന്നവരാണ് ഞങ്ങളെന്നതിനാല്‍ സാധനങ്ങള്‍ തരാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കടയുടമ പറഞ്ഞത്’, ഡല്‍ഹിയിലെ മലയാളിയായ ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്നു. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരോടാണ് വീട്ടുടമ വാടക വീടൊഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നഴ്‌സുമാരില്‍ ഒരാളെ താമസസ്ഥലത്തു നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സമീപത്ത് താമസിക്കുന്നവര്‍ സംഘടിച്ച് ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മലയാളികളുള്‍പ്പെടെയുള്ള നഴ്‌സുമാരോട് വീടൊഴിയാന്‍ ആവശ്യപ്പെടുകയും ചെയതത്.

ഭീഷണിയുടെ സ്വരമുയര്‍ത്തിയതായും നഴ്‌സുമാര്‍ പറയുന്നു. വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ ശുചീകരണ പ്രവര്‍ത്തകര്‍ എത്തുന്നില്ലെന്നും നഴ്‌സുമാര്‍ പരാതി പറയുന്നു. ഡല്‍ഹിയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരില്‍ 25ല്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് കണക്ക്. അതിനിടെയാണ് കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ സാമൂഹിക ബഹിഷ്‌കരണം നടക്കുന്നത്.

Exit mobile version