പതിവ് തെറ്റിക്കാതെ രാഹുല്‍ ഗാന്ധി, തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിനോദയാത്ര

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിനോദയാത്രയ്ക്ക് പോയി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടി വിനോദയാത്രകള്‍ക്ക് പോകുന്ന പതിവ് ആവര്‍ത്തിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

ഇത്തവണ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം രാജസ്ഥാനിലെ ജയ്സാല്‍മീറിലേക്കാണ് വിനോദയാത്ര പോയിരിക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പിലും മധ്യപ്രദേശ് അടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്.

രാഹുല്‍ ഗാന്ധി സുഹൃത്തുക്കളോടൊപ്പം ഇന്നു ജയ്സാല്‍മീറിലെത്തി. അവിടെ അദ്ദേഹം രണ്ട് ദിവസം താമസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 പേര്‍ക്ക് വിഐപി തല ക്രമീകരണങ്ങള്‍ ചെയ്യാന്‍ പ്രാദേശിക ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

20 മണിക്കൂര്‍ നീണ്ട വോട്ടെണ്ണലിനൊടുവില്‍ ബിഹാറില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തി. മണിക്കൂറുകള്‍ നീണ്ട ആകാംക്ഷയും സസ്പെന്‍സിനും ഒടുവിലാണ് ബിജെപി-ജെഡിയു നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ഭരണത്തുടര്‍ച്ച നേരിയ ഭൂരിപക്ഷത്തില്‍ ഉറപ്പാക്കിയത്.

243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സഖ്യം ഭരണത്തുടര്‍ച്ച നേടിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 122 സീറ്റുകളാണ്. അവസാന ഘട്ടംവരെയുള്ള വോട്ടെണ്ണലിനൊടുവില്‍ മഹാസഖ്യത്തിന് 110 സീറ്റുകള്‍ നേടാനെ സാധിച്ചുള്ളൂ. 75 സീറ്റുകള്‍ നേടി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. സംസ്ഥാനത്തുടനീളം മുന്നേറ്റമുണ്ടാക്കി ബിജെപി 74 സീറ്റ് നേടിയപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 43 സീറ്റുകളില്‍ ഒതുങ്ങുകയും ചെയ്തു.

Exit mobile version