നാല് വയസുകാരനെ പീഡിപ്പിച്ചു, കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; പ്രതിയെ വളഞ്ഞിട്ട് അടിച്ച് കുട്ടിയുടെ ബന്ധുക്കള്‍! പോലീസ് എത്തും മുന്‍പേ പ്രേംപാലിന് ദാരുണ മരണം

ലഖ്‌നൗ: നാല് വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുട്ടിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബരേയ്‌ലിയിലാണ് ദാരുണമായി സംഭവം. പ്രേംപാല്‍(26) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ജൂലായിലാണ് പ്രേംപാല്‍ നാല് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഈ വേളയിലാണ്, കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ പ്രേംപാലിനെ പിടികൂടി തല്ലിക്കൊന്നത്.

വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. അതേസമയം, പോലീസ് എത്തുന്നതിന് മുമ്പേ യുവാവ് കൊല്ലപ്പെട്ടു. ജൂലായ് 13-ാം തീയതിയാണ് വീടിന് പുറത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരനെ കാണാതായത്. ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് കുട്ടിയെയും പ്രേംപാലിനെയും ഒരുമിച്ച് കണ്ടതായി വിവരം ലഭിച്ചത്.

പ്രേംപാല്‍ പണത്തിന് വേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയതാകുമെന്നാണ് കുടുംബം കരുതിയത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഗ്രാമത്തിന് പുറത്തെ ഒരു മരത്തില്‍ കുട്ടിയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Exit mobile version