ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാറിന്റെ കൊലപാതകം; സൈനികന്‍ അറസ്റ്റില്‍

ഇന്നലെ അര്‍ധരാത്രിയോടെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു

ലഖ്‌നൗ: ബുലന്ദ്ഷഹറിലെ കലാപത്തിനിടെ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികന്‍ ജിത്തു ഫൗജി എന്ന ജിതേന്ദ്ര മാലിക്ക് അറസ്റ്റില്‍. ഇയാളെ ഇന്നലെ അര്‍ധരാത്രിയോടെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

സുബോധ്കുമാറിനെ വെടിവെച്ചത് ജിത്തുവാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീനഗറില്‍ ജോലി ചെയ്യുന്ന ഇയാള്‍ കഴിഞ്ഞ 36 മണിക്കൂറായി പൊലീസ് നിരീക്ഷണത്തിലായിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കലാപത്തിന്റെ വീഡിയോകളില്‍ സുബോധ്കുമാറിന് സമീപം ജിതേന്ദ്ര ഫൗജി നില്‍ക്കുന്നത് വ്യക്തമാണ് എന്ന് പൊലീസ് പറയുന്നു. മാത്രമല്ല കലാപം നടന്ന അന്ന് വൈകുന്നേരം തന്നെ ഇയാള്‍ ജോലി ചെയ്യുന്ന ശ്രീനഗറിലേയ്ക്ക് തിരിച്ചുപോയതും സംശയം ബലപ്പെടുന്നു.

ഇന്‍സ്‌പെക്ടര്‍ സുബോധ് സിംഗിന്റെ ഇടത്തേ കണ്ണിന് സമീപമാണ് വെടിയേറ്റത്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും പേഴ്‌സണല്‍ റിവോള്‍വറും കാണാതായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

Exit mobile version