മൂന്ന് വയസുകാരിയെ തട്ടിയെടുത്ത് ട്രെയിന്‍ കയറി മുങ്ങി; ഒറ്റ സ്‌റ്റോപ്പിലും നിര്‍ത്താതെ ഓടി ട്രെയിനിന്റെ അപൂര്‍വ്വ രക്ഷാദൗത്യവും, സംഭവം ഇങ്ങനെ

ഭോപ്പാല്‍: തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ വീണ്ടെടുക്കാന്‍ ഒരു സ്റ്റോപ്പിലും നിര്‍ത്താതെ ട്രെയിന്‍ ഓടിച്ച് ഇന്ത്യന്‍ റെയില്‍വെ. മധ്യപ്രദേശിലാണ് ഈ അപൂര്‍വ്വ രക്ഷാ ദൗത്യം. ലളിത്പൂര്‍ എന്ന സ്ഥലത്ത് നിന്നാണ് മൂന്നുവയസുമാത്രം പ്രായമുള്ള കുഞ്ഞിനെ ഒരാള്‍ തട്ടിക്കൊണ്ടുപോയത്. കുഞ്ഞുമായി ഇയാള്‍ ലളിത്പൂരില്‍ നിന്നും ഭോപ്പോല്‍ വഴി പോകുന്ന രപ്തി സാഗര്‍ എക്‌സ്പ്രസില്‍ യാത്രചെയ്യുന്നു എന്ന് അധികൃതര്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ട്രെയിന്‍ ഒറ്റ സ്‌റ്റോപിലും നിര്‍ത്താതെ ഓടിയത്.

കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ പരാതിയുമായി എത്തിയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയിലാണ് മോഷ്ടാവ് കുടുങ്ങിയത്. ഇയാള്‍ രപ്തി സാഗര്‍ എക്‌സ്പ്രസില്‍ കുട്ടിയുമായി കയറി എന്ന് സ്ഥിരീകരിച്ചതോടെയാണ് റെയില്‍വേ പോലീസിന്റെ നിര്‍ദേശപ്രകാരം ട്രെയിന്‍ എവിടെയും നിര്‍ത്താതെ പായുകയായിരുന്നു.

ഭോപ്പാല്‍ എത്തും വരെ ട്രെയിന്‍ ഒരു സ്റ്റേഷനിലും നിര്‍ത്തരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ട്രെയിനുണ്ടായിരുന്ന സുരക്ഷാ ജീവക്കാരോട് ഇയാളെ നിരീക്ഷിക്കണമെന്നും ഓടുന്ന ട്രെയിനിനുള്ളില്‍ വച്ച് ഇയാളെ പിടികൂടാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശിച്ചു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ ഇയാള്‍ക്ക് ചുറ്റും സ്ഥാനം പിടിച്ചു. അപ്പോഴും പ്രതിക്ക് യാതൊരു സംശയവും തോന്നിയിരുന്നില്ല. മണിക്കൂറുകള്‍ നിര്‍ത്താതെ ഓടിയ ട്രെയിന്‍ ഒടുവില്‍ ഭോപ്പാലില്‍ എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാരും റെയില്‍വേ സ്റ്റേഷനില്‍ കാത്ത് നിന്ന പോലീസും ഉള്‍പ്പടെ ഇയാളെ പിടികൂടുകയായിരുന്നു. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.

Exit mobile version