‘തമിഴ് ജനതയ്ക്ക് അപമാനം’; മുരളീധരനാവാന്‍ ഒരുങ്ങുന്ന വിജയ് സേതുപതിക്കെതിരെ രൂക്ഷവിമര്‍ശനം

ചെന്നൈ: നടന്‍ വിജയ് സേതുപതിയുടെ പുതിയ ചിത്രത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസവും ഐപിഎല്‍ ടീം സണ്‌റൈസേഴ്‌സ് ഹൈദരാബാദ് പരിശീകനുമായ മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരേയാണ് പ്രതിഷേധം കനക്കുന്നത്.

ചിത്രത്തില്‍ മുരളീധരനായി വേഷമിടുന്നത് വിജയ് സേതുപതിയാണ്. നടനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഹാഷ് ടാഗ് കാമ്പയിനുകള്‍ നടക്കുകയാണ്. ‘ഷെയിം ഓണ്‍ യൂ’, ‘ബോയ്‌കോട്ട് വിജയ് സേതുപതി’ തുടങ്ങിയ ഹാഷ്ഗാടുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

ഐപിഎല്‍ ആവേശങ്ങള്‍ക്കിടെയാണ് 800 എന്ന പേരില്‍ സിനിമ പ്രഖ്യാപിക്കുന്നത്. മുത്തയ്യ മുരളീധരന്‍ പരിശീലകനായുള്ള സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈയും തമ്മിലുള്ള മല്‍സരദിവസം ചിത്രത്തിന്റെ മോഷന്‍ പോസറ്ററും പുറത്തിറക്കി.

മത്സരത്തില്‍ ചെന്നൈ, ഹൈദരാബാദിനെ തോല്പ്പിച്ചു. അതിനു പിന്നാലെയാണ് സിനിമയ്‌ക്കെതിരേയും വിജയ് സേതുപതിക്കെതിരേയും ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടത്. വിജയ് സേതുപതി തമിഴ് ജനതയ്ക്ക് അപമാനമാണെന്നും തമിഴ് വംശജെരുടെ ജീവന്‍ കവര്‍ന്ന ശ്രീലങ്കയില്‍ നിന്നുള്ള ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള സിനിമയില്‍ ഒരു തമിഴ്‌നാട്ടുകാരന്‍ വേഷമിടുന്നത് അപമാനമാണെന്നും വിമര്‍ശകന്‍ പറയുന്നു.

എന്നാല്‍ സിനിമയ്ക്ക് ശ്രീലങ്കന്‍ രാഷ്ട്രീയവുമായി യാതൊരു ബന്ധമില്ലെന്നും മുത്തയ്യ മുരളീധരനെന്ന ഇതിഹാസ താരത്തിന്റെ ജീവിതം മാത്രമാണ് സിനിമയില്‍ പ്രതിപാദിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചെന്നൈ സ്വദേശിയായ മതിമലര്‍ രാമമൂര്‍ത്തിയാണ് മുത്തയ്യ മുരളിധരന്റെ ഭാര്യ. ക്രിക്കറ്റ് താരത്തിന്റെ പ്രണയവും വിവാഹവുമെല്ലാം സിനിമയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

Exit mobile version