ട്യൂഷന്‍ ക്ലാസിലെ 14 കുട്ടികള്‍ക്ക് കൊവിഡ്; വൈറസ് ബാധ പകര്‍ന്നത് അധ്യാപികയില്‍ നിന്നും, കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് നടപടി

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ട്യൂഷന്‍ ക്ലാസിലെ 14 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അധ്യാപികയില്‍ നിന്നാണ് ഈ വിദ്യാര്‍ത്ഥികള്‍ക്ക് വൈറസ് ബാധയേറ്റിരിക്കുന്നത്. 12 വയസ്സില്‍ താഴെയുള്ളവരാണ് ഇവരില്‍ മിക്ക കുട്ടികളും. ഇവര്‍ക്ക് മാത്രമല്ല, കുട്ടികളില്‍ ചിലരുടെ മാതാപിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരേ സ്ഥലത്ത് ട്യൂഷന്‍ക്ലാസില്‍ പങ്കെടുത്ത കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ട്യൂഷന്‍ നടത്തിയിരുന്ന അധ്യാപക ദമ്പതികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ‘സെപ്റ്റംബര്‍ 25 ന് ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. അദ്ദേഹത്തിന്റെ പ്രദേശത്ത് കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പിന്നീട് 250 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 39 പേര്‍ക്ക് പോസിറ്റീവായിരുന്നു. അവരില്‍ 8നും 12 നും ഇടയില്‍ പ്രായമുള്ള 14 കുട്ടികള്‍ എല്ലാവരും ഒരേ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്നവരാണ്.’ അധികൃതര്‍ അറിയിക്കുന്നു.

ഇതിനു പുറമെ. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ലാസ് നടത്തിയതിന്റെ പേരില്‍ അധ്യാപക ദമ്പതികള്‍ക്കെതിരെ നടപടി സ്വീരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. നരസരപേട്ടിലെ ജൂനിയര്‍ കോളേജ് അധ്യാപകനാണ് ട്യൂഷന്‍ നടത്തിയിരുന്നത്.

Exit mobile version