അഭിമാന പദ്ധതി; ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മ്മിച്ച അടല്‍ തുരങ്കം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും, പദ്ധതിക്ക് നേതൃത്വം നല്‍കിയവരില്‍ മലയാളികളും

ന്യൂഡല്‍ഹി: റോത്താംഗിലെ അടല്‍ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മ്മിച്ച തുരക്കം ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് ഉള്‍പ്പടെ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രി നേരിട്ടെത്തിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. പത്തു വര്‍ഷം കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് അടല്‍ തുരങ്കം നിര്‍മ്മിച്ചത്. 3,086 കോടിയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്.

മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കേ പദ്ധതിക്ക് പ്രാധാന്യമേറെയാണ്. തുരങ്കം വന്നതോടെ മഞ്ഞുക്കാലത്തും ഈ പാതിയില്‍ യാത്ര നടത്താം. ഹിമാചലിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ക്കും പദ്ധതി ഗുണം ചെയ്യും.

മലയാളിയായ ചീഫ് എന്‍ജിനീയര്‍ കണ്ണൂര്‍ സ്വദേശി കെ.പി.പുരുഷോത്തമനാണ് പദ്ധതിക്ക് നേത്വത്വം നല്‍കിയത്. തുരങ്കത്തിന്റെ എഞ്ചീനീയറിംഗ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മലയാളിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് എന്ന പ്രത്യേകതയുമുണ്ട്.

ഉദ്ഘാടനത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏഴു മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉദ്ഘാടന പരിപാടിയാണിത്. ഇതിന് മുന്‍പ് ലഡാക്കിലെ സൈനികരെ സന്ദര്‍ശിക്കാനും അയോദ്ധ്യ ഭൂമി പൂജയ്ക്കും പശ്ചിമബംഗാളിലെ ചുഴലിക്കാറ്റ് ബാധിത മേഖലകള്‍ സന്ദര്‍ശിക്കാനുമാണ് മോഡി കൊവിഡ് കാലത്ത് ഡല്‍ഹി വിട്ട് പുറത്തുപോയത്.

Exit mobile version