പ്രചാരണം അടിസ്ഥാനരഹിതം; ലാഭകരമല്ലാത്ത തീവണ്ടികള്‍ നിര്‍ത്തലാക്കുന്നില്ലെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: ലാഭകരമല്ലാത്ത സ്റ്റോപ്പുകളും ട്രെയിനുകളും ഒഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റെയില്‍വേ. തീവണ്ടികളും സ്റ്റോപ്പും നിര്‍ത്തലാക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ്കുമാര്‍ യാദവ് പറഞ്ഞത്. അതേസമയം കൊവിഡ് വ്യാപനം കുറയുന്നത് അനുസരിച്ച് പുതിയ സമയപ്പട്ടിക നിലവില്‍വരുമെന്നും കൂടുതല്‍ തിരക്കുള്ള പാതകളില്‍ ക്ലോണ്‍ തീവണ്ടികള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ട്രെയിനുകളുടെ സമയപ്പട്ടിക ശാസ്ത്രീയമായി പരിഷ്‌കരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. മുംബൈ ഐഐടിയുടെ സഹകരണത്തോടെയാണ് റൂട്ട് പരിഷ്‌കരണം നടക്കുന്നത്. ട്രെയിനുകളുടെ നിലവിലുള്ള സമയപ്പട്ടികയ്ക്ക് പോരായ്മകള്‍ ഏറെയുണ്ട്. അസമയങ്ങളില്‍ യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നവിധത്തില്‍ തീവണ്ടികള്‍ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും നിര്‍ത്തും. പുനഃക്രമീകരണത്തിലൂടെ തീവണ്ടികള്‍ കൂടുതല്‍ സൗകര്യപ്രദമാക്കും.

അതേസമയം തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍, നേമം, കൊച്ചുവേളി ടെര്‍മിനല്‍ നിര്‍മാണം എന്നിവ പൂര്‍ത്തീകരിക്കാന്‍ 250 കോടി രൂപ റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ മാനേജര്‍ ജോണ്‍ തോമസ് പറഞ്ഞു. ഇതിനു പുറമെ അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കലിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാകുമെന്നും ഇതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version