45,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു, തലകുത്തി മറിഞ്ഞ് ശ്രമിച്ചിട്ടും ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല, ഒടുവില്‍ ഉടമയ്ക്ക് തിരികെ നല്‍കി യുവാവ്

കൊല്‍ക്കത്ത: മോഷ്ടിച്ച വിലകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തതിനാല്‍ ഉടമയ്ക്ക് തിരികെ നല്‍കി മോഷ്ടാവ്. പശ്ചിമ ബംഗാളിലെ കിഴക്കന്‍ ബര്‍ദ്വാനിലാണ് സംഭവം. 45,000 രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് ഉപയോഗിക്കാന്‍ അറിയാത്തതിനാല്‍ യുവാവ് ഉടമയ്ക്ക് തിരികെ നല്‍കിയത്.

ഒരു ബേക്കറിയില്‍ സാധനം വാങ്ങാന്‍ എത്തിയതായിരുന്നു ഫോണിന്റെ ഉടമസ്ഥന്‍. എന്നാല്‍, സാധനം വാങ്ങി മടങ്ങിയപ്പോള്‍ മൊബൈല്‍ ഫോണ്‍ ഇയാള്‍ അബദ്ധത്തില്‍ കടയില്‍ മറന്നുവച്ചു. പിന്നാലെ കടയുടെ കൗണ്ടറില്‍ നിന്നും ഈ ഫോണ്‍ 22 വയസുള്ള യുവാവ് മോഷ്ടിക്കുകയായിരുന്നു.

വീട്ടിലെത്തിയതിന് പിന്നാലെയാണ് തന്റെ ഫോണ്‍ കടയില്‍ മറന്നുവെച്ച വിവരം ഫോണിന്റെ ഉടമ തിരിച്ചറിഞ്ഞത്. ആദ്യം കടയില്‍ തിരക്കി ചെന്നെങ്കിലും അവിടെ നിന്നും ഫോണ്‍ മോഷണം പോയെന്ന് മനസിലാക്കിയ ഉടമസ്ഥന്‍ പൊലീസില്‍ പരാതി നല്‍കി.

ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. എന്നാലും ഇയാള്‍ മറ്റൊരു ഫോണ്‍ വഴി തന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചു കൊണ്ടേയിരുന്നു. ഇതിനിടെ സ്വിച്ച് ഓഫ് മാറുകയും ചെയ്തു. തുടര്‍ച്ചയായ വിളികള്‍ക്കൊടുവില്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മോഷ്ടാവ് കോള്‍ എടുക്കുകയും തനിക്ക് ഈ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയില്ലെന്നും തിരിച്ചു തരാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു.

പിന്നാലെ പൊലീസിന്റെ സഹാഹത്തോടെ യുവാവിന്റെ വീട്ടിലെത്തി ഫോണ്‍ വാങ്ങുകയായിരുന്നു. താന്‍ ചെയ്തത് തെറ്റായെന്നും പശ്ചാത്താപം ഉള്ളതായും യുവാവ് പറഞ്ഞു. പരാതിയൊന്നുമില്ലെന്ന് ഫോണിന്റെ ഉടമ അറിയിച്ചതോടെ ഇയാള്‍ക്കെതിരെ നിയമപടി സ്വീകരിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.

Exit mobile version