പ്രധാനമന്ത്രിക്ക് വധഭീഷണി, സുരക്ഷ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. എന്‍ഐഎക്ക് ലഭിച്ച വധഭീഷണിയെ തുടര്‍ന്നാണ് നീക്കം. ഇന്ത്യക്ക് പുറത്തുനിന്നാണ് ഭീഷണി സന്ദേശം വന്നത് എന്നാണ് എന്‍ഐഎയുടെ നിഗമനം. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞമാസമാണ് പ്രധാനമന്ത്രിയെ വധിക്കുമെന്ന സന്ദേശം വന്നത്. ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്ത്യക്ക് പുറത്തുനിന്നാണ് ഭീഷണി സന്ദേശം വന്നത് എന്നാണ് നിഗമനം.

തുടര്‍ന്ന് ഇതിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി വിശദാംശങ്ങള്‍ കാട്ടി എന്‍ ഐ എ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. തുടര്‍ന്ന് വിശദമായ അന്വേഷണം റോയും മിലിട്ടറി ഇന്റലിജന്‍സും ഏറ്റെടുത്തു . ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചത്.

അതേസമയം, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്ത സംഭവവുമുണ്ടായി. ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ വന്നത്.

രാജ്യം ക്രിപ്‌റ്റോ കറന്‍സിക്കൊപ്പമാണെന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്‌റ്റോ കറന്‍സി വഴി സംഭാവന നല്‍കണമെന്നുമാണ് ഹാക്കര്‍ ട്വീറ്റ് ചെയ്തത്. ഉടന്‍ തന്നെ അക്കൌണ്ടിന്റെ നിയന്ത്രണം ട്വിറ്റര്‍ പുനഃസ്ഥാപിക്കുകയും വ്യാജ ട്വീറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു.

Exit mobile version