ഉയര്‍ന്നജാതിയില്‍പ്പെട്ടയാളുടെ വീട്ടില്‍ നിന്നും പതിനഞ്ചുകാരി പൂ പറിച്ചു; 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്

ഭുവനേശ്വര്‍: ഉയര്‍ന്നജാതിയില്‍പ്പെട്ട ഒരാളുടെ വീട്ടില്‍നിന്ന് പതിനഞ്ചുകാരിയായ ദളിത് പെണ്‍കുട്ടി പൂ പറിച്ചതോടെ 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്. ഒഡീഷയിലെ ദേന്കനാല്‍ ജില്ലയിലെ കാന്റിയോ കട്ടേനി ഗ്രാമത്തിലാണ് സംഭവം. 40 കുടുംബങ്ങള്‍ക്കും ഗ്രാമത്തിലെ പൊതുനിരത്തുകള്‍ ഉപയോഗിക്കുന്നതിന് വരെ വിലക്കുണ്ട്.

രണ്ടാഴ്ചയോളമായി 40 കുടുംബങ്ങള്‍ ഈ ഗ്രാമത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ട്. ദളിത് പെണ്‍കുട്ടി പൂ പറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൂ മോഷ്ടിക്കപ്പെട്ടതായി ഉന്നത ജാതിയില്‍പ്പെട്ട കുടുംബം പരാതി ഉന്നയിച്ച് രംഗത്തെത്തി. ഗ്രാമത്തിലെ രണ്ട് ജാതികള്‍ തമ്മിലുള്ള ഏറ്റമുട്ടലിലേക്ക് ഇത് നീങ്ങി.

വൈകാതെ ദളിത് സമുദായത്തില്‍ പെട്ടവരെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടന്‍ തങ്ങള്‍ ക്ഷമാപണം നടത്തിയതായി പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. എന്നാല്‍ ഇതിനോടകം തന്നെ ഗ്രാമത്തിലെ ഒരുവിഭാഗം യോഗംചേര്‍ന്ന് തങ്ങളെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

തങ്ങളോട് സംസാരിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഗ്രാമത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ വിലക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദളിത് കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും പരാതിയുണ്ട്. സമുദായത്തില്‍പെട്ട അധ്യാപകരോട് മറ്റെവിടേക്കെങ്കിലും ജോലി തേടി പോകാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

സമുദായത്തിലെ ഭൂരിഭാഗവും കര്‍ഷകരാണ്. വയലുകളില്‍ ജോലി ചെയ്യാനും ഇവര്‍ക്ക് വിലക്കുണ്ട്. ഗ്രാമത്തില്‍ നിന്ന് ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലുമുള്ള അനുവാദമില്ലെന്നും ഇവര്‍ പറയുന്നു. പ്രശ്‌നത്തില്‍ ഇടപെടുമെന്നും വീണ്ടും സമാധാന യോഗം സംഘടിപ്പിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി. ഗ്രാമത്തില്‍ മൊത്തം 800 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ 40 കുടുംബങ്ങള്‍ പട്ടികജാതിയില്‍ പെട്ട നായിക് സമുദായക്കാരാണ്.

Exit mobile version