ആഗ്രഹിച്ചതുപോലെ ആണ്‍കുഞ്ഞ് പിറന്നില്ല, മാതാപിതാക്കള്‍ 40 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞു, മനുഷ്യമനസ്സാക്ഷിയെ നടുക്കിയ സംഭവം

ബംഗളൂരു: ആഗ്രഹിച്ച പോലെ ആണ്‍കുട്ടിയെ കിട്ടാത്തതിന്റെ നിരാശയില്‍ മാതാപിതാക്കള്‍ 40 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞു. ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലുള്ള സിര്‍സി നഗരത്തിലാണ് നാടിനെ ഒന്നടങ്കം ഞെട്ടിച്ച സംഭവം നടന്നത്. കുട്ടി മരിച്ചു.

ചന്ദ്രശേഖര്‍ ഭട്ട് (42), ഭാര്യ പ്രിയങ്ക (21) എന്നിവരാണ് തങ്ങള്‍ക്ക് ജനിച്ച പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞത്. ആണ്‍കുട്ടിയെ ആഗ്രഹിച്ച് പെണ്‍കുഞ്ഞ് ജനിച്ചതിന്റെ നിരാശയിലാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന് ദമ്പതികള്‍ കുറ്റ സമ്മതം നടത്തി.

40 ദിവസം പ്രായമുള്ള തനുശ്രീ എന്ന കുഞ്ഞിനെയാണ് ജന്മം നല്‍കിയവര്‍ തന്നെ കിണറ്റിലെറിഞ്ഞത്. ആഗസ്റ്റ് രണ്ടിനാണ് സംഭവം നടന്നത്. കുഞ്ഞിന്റെ അമ്മയുടെ സഹോദരനായ അഭിഷേക് ജഗദീഷാണ് കുട്ടിയുടെ മരണവിവരം പുറത്തെത്തിച്ചത്.

ഇദ്ദേഹം യെല്ലാപുര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുഞ്ഞിനെ വേണ്ടാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി.

Exit mobile version