33 വര്‍ഷം തുടര്‍ച്ചയായി പത്താം ക്ലാസ് പരീക്ഷ എഴുത്ത്, ഫലം വരുമ്പോള്‍ പരാജയവും; ഇത്തവണ നൂറുദ്ദീന്‍ ജയിച്ചു, തുണച്ചത് സര്‍ക്കാര്‍ നടപടി..! സംഭവം ഇങ്ങനെ

ഹൈദരാബാദ്: 33 വര്‍ഷം തുടര്‍ച്ചയായി പത്താം ക്ലാസ് പരീക്ഷ എഴുതിയിരുന്ന ഹൈദരാബാദ് സ്വദേശിയ മുഹമ്മദ് നൂറുദ്ദീന്‍ ഇത്തവണ ജയിച്ചു. 51കാരനായ നൂറുദ്ദീന്‍ പത്താം ക്ലാസ് എന്ന കടമ്പ കടന്നു കിട്ടിയതിലുള്ള സന്തോഷത്തിലാണ്. 33 വര്‍ഷമായി പരാജയപ്പെട്ട പരീക്ഷയാണ് ഇത്തവണ അദ്ദേഹം കരകയറിയത്.

കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കണക്കിലെടുത്ത് ഇത്തവണ പത്താംക്ലാസ് പരീക്ഷ നടത്തേണ്ടതില്ലെന്നും പരീക്ഷാര്‍ത്ഥികളെയെല്ലാം വിജയിപ്പിക്കാമെന്നും തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചതാണ് നൂറുദ്ദീനും തുണയായത്. പത്താം ക്ലാസ് പരീക്ഷ ജയിച്ചതില്‍ സന്തോഷമുണ്ടെങ്കിലും അല്‍പ്പംകൂടി നേരത്തെ ഇത് സാധിച്ചിരുന്നുവെങ്കില്‍ തന്റെ ജീവിതം കുറച്ചുകൂടി മെച്ചപ്പെട്ടേനെ എന്ന് അദ്ദേഹം പറയുന്നു.

1987 ലാണ് അദ്ദേഹം ആദ്യമായി പത്താംക്ലാസ് പരീക്ഷ എഴുതുന്നത്. ഇംഗ്ലീഷ് ഒഴികെ എല്ലാ വിഷയങ്ങള്‍ക്കും വിജയിച്ചു. ഉറുദു മീഡിയത്തില്‍ പഠിച്ച തനിക്ക് ഇംഗ്ലീഷ് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയതെന്ന് അദ്ദേഹം പറയുന്നു. ജയിക്കാന്‍ ആവശ്യമായ 35 മാര്‍ക്ക് ഇംഗ്ലീഷിന് മാത്രം നേടാന്‍ പലപ്പോഴും കഴിയാറില്ല. പലപ്പോഴും ഇംഗ്ലീഷിന് 32 ഉം 33 ഉം മാര്‍ക്കുവരെ നേടിയിട്ടുണ്ട്.

എന്നാല്‍ അവിടം കൊണ്ട് തോറ്റ് പിന്മാറാനും തയ്യാറായിരുന്നില്ല. റെയില്‍വെ, പോലീസ് തുടങ്ങിയവയില്‍ ജോലി കിട്ടണമെങ്കില്‍ പത്താംക്ലാസ് വിജയിച്ചിരിക്കണം എന്നതിനാലാണ് പിന്മാറാന്‍ തയ്യാറാകാതെ തുടര്‍ച്ചയായി അദ്ദേഹം പരീക്ഷ എഴുതിയത്. കഠിന പരിശ്രമം നടത്തിയെങ്കിലും ഇപ്പോള്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. താന്‍ പഠിച്ച സ്‌കൂളില്‍തന്നെ സുരക്ഷാ ഗാര്‍ഡായി ജോലിചെയ്യുകയാണ് 1990 മുതല്‍ നൂറുദീന്‍. 8000 രൂപയാണ് നിലവില്‍ ശമ്പളം ലഭിക്കുന്നത്.

1994 ല്‍ വിവാഹിതനായശേഷം പത്താം പരീക്ഷ എഴുതല്‍ കൂടുതല്‍ ബുദ്ധിമുട്ടായെന്ന് അദ്ദേഹം പറയുന്നു. ആളുകള്‍ പരിഹസിക്കുന്നത് വര്‍ധിച്ചു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ എല്ലാവര്‍ഷവും പരീക്ഷ എഴുതുന്നത് തുടരുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു. പഠനം ഇനിയും തുടരാനാണ് നൂറുദീന്റെ തീരുമാനം.

Exit mobile version