അഖ്‌ലാക്ക് കേസ് അന്വേഷിച്ച സുബോധ് കുമാര്‍ സിംഗിന്റെ വധം ആസൂത്രിതം തന്നെ; വാഹനത്തില്‍ പിന്തുടര്‍ന്ന് വെടിവെച്ച് കൊന്നു; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പ്രദേശത്ത് പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെയാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പട്ടത്.

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമെന്ന് സൂചന. പ്രദേശത്ത് പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെയാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പട്ടത്. ഇദ്ദേഹത്തെ വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ അഞ്ചു പേരില്‍ ഒരാള്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകനാണ്. മുമ്പു ഗോഹത്യയെക്കുറിച്ചു പരാതി നല്‍കിയിട്ടുള്ള ആളാണ് അറസ്റ്റിലായിരിക്കുന്നത്.

ആദ്യം ഇന്‍സ്‌പെക്ടര്‍ കല്ലേറിലാണ് കൊല്ലപ്പെട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതെങ്കിലും പിന്നീട് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു.

മഹവ് ഗ്രാമത്തില്‍ പശുവിന്റെ ജഡം കണ്ടെത്തിയതിനു പിന്നാലെ മൃതശരീര അവശിഷ്ടങ്ങളുമായി വഴി തടസപ്പെടുത്തിയ ഗ്രാമവാസികളെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടം പോലീസിനെതിരേ തിരിഞ്ഞത്. പോലീസുകര്‍ക്കു നേരെ ശക്തമായ കല്ലേറു നടത്തിയ ജനക്കൂട്ടം ഔട്ട്പോസ്റ്റിനും കാറുകള്‍ക്കും തീയിട്ടു. ഇവരെ നിയന്ത്രിക്കാന്‍ ശ്രമിച്ച ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനു കല്ലേറില്‍ തലയ്ക്കു പരുക്കേറ്റു. ഇതോടെ ഡ്രൈവര്‍ ഇദ്ദേഹത്തെ ജീപ്പില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ജീപ്പിനെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ ഒറ്റപ്പെട്ട സ്ഥലത്തു കാര്‍ നിര്‍ത്തി സുബോധ് കുമാറിനെ വെടിവച്ചു കൊല്ലുകയായിരുന്നു.

താന്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പിന്നീടു പറഞ്ഞു. വെടിയേറ്റ് ജീപ്പില്‍നിന്നു പുറത്തേക്കു തൂങ്ങിക്കിടക്കുന്ന ഇന്‍സ്പെക്ടറുടെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇടത് പുരികത്തിനേറ്റ ബുള്ളറ്റാണ് സുബോധ് കുമാറിന്റെ ജീവനെടുത്തതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ സര്‍വ്വീസ് റിവോള്‍വറും മൊബൈല്‍ ഫോണും ആള്‍ക്കൂട്ടം തട്ടിയെടുത്തു.

സുബോധിന്റെ കുടുംബത്തിന് 40 ലക്ഷം രൂപയും മാതാപിതാക്കള്‍ക്കു 10 ലക്ഷം രൂപയും കുടുംബത്തിലൊരാള്‍ക്കു സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സുബോധിനെ പോലീസുകാര്‍ ഒറ്റപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

അതേസമയം, ദാദ്രിയിലെ അഖ്‌ലാക്ക് എന്ന വൃദ്ധനെ പശുമോഷണം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആദ്യം അന്വേഷണം നടത്തിയത് സുബോധ് കുമാറായിരുന്നു. അഖ്‌ലാക്കിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും കണ്ടെത്തിയത് പശുവിറച്ചിയല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ഇദ്ദേഹമായിരുന്നു. പിന്നീട് അകാരണമായി കേസ് അന്വേഷണത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധിനെ കലാപത്തിന്റെ മറവില്‍ ഇപ്പോള്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയതാണെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

Exit mobile version