24 മണിക്കൂറിനിടെ 5493 പേര്‍ക്ക് കോവിഡ്; മഹാരാഷ്ട്രയില്‍ പിടിവിടാതെ വൈറസ്, രോഗികളുടെ എണ്ണം മുകളിലേക്ക് തന്നെ

മുംബൈ: മഹാരാഷ്ട്രയില്‍ ശമനമില്ലാതെ കോവിഡ് പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5493 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് അധികൃതര്‍ പറയുന്നു.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,64,626 ആയി ഉയര്‍ന്നു. 156 മരണംകൂടിയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 7429 ആയി. 2330 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 86,575 ആയി. ചേരി പ്രദേശമായ ധാരാവിയില്‍ കഴിഞ്ഞ ദിവസം 13 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതോടെ ധാരാവിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2245 ആയി.

81 പേരാണ് ധാരാവിയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. അതിനിടെ കഴിഞ്ഞ 48 മണിക്കൂറിനിടെ മഹാരാഷ്ട്രയിലെ 150 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പോലീസുകാര്‍ക്കിടയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4666 ആയി. ഒരു പോലീസുകാരന്‍ ഞായറാഴ്ച മരിച്ചതോടെ ആകെ മരണം 57 ആയി.

നിലവില്‍ 70,607 ആക്ടീവ് കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്. 9,23,502 പരിശോധനകള്‍ ഇതുവരെ മഹാരാഷ്ട്രയില്‍ നടന്നിട്ടുണ്ടെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ് നിയന്ത്രണങ്ങള്‍ ജൂണ്‍ 30-നു ശേഷവും തുടരുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം അറിയിച്ചു.

Exit mobile version