24 മണിക്കൂറിനിടെ 3509 പേര്‍ക്കുകൂടി രോഗം; തമിഴ്‌നാട്ടില്‍ പടര്‍ന്നുപിടിച്ച് കോവിഡ്, ആശങ്ക

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്നു. വ്യാഴാഴ്ച മാത്രം 3509 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 70,977 ആയി ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 45 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 911 ആയി. ഏതാനും ദിവസങ്ങളായി 2000 നു മുകളിലാണ് തമിഴ്‌നാട്ടില്‍ ഓരോ ദിവസവും പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം.

ആദ്യമായാണ് കോവിഡ് രോഗികള്‍ 3500 കടക്കുന്നത്. 30,064 ആണ് തമിഴ്‌നാട്ടിലെ ആക്ടീവ് കേസുകള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് ചെന്നൈയിലാണ്. ചെന്നൈയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം മാത്രം 1834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

47650 പേര്‍ക്കാണ് തലസ്ഥാന നഗരത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 18,969 ആണ് ചെന്നൈയിലെ ആക്ടീവ് കേസുകള്‍. അതിനിടെ, തമിഴ്‌നാട്ടില്‍ കഴിഞ്ഞദിവസം 2236 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Exit mobile version