തമിഴ്‌നാടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊവിഡ്, 2516 പേര്‍ക്കുകൂടി വൈറസ് ബാധ, ചെന്നൈയില്‍ പടര്‍ന്നുപിടിക്കുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ചൊവ്വാഴ്ച 2516 പേര്‍ക്കുകൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 39 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 64,603 അയി ഉയര്‍ന്നു.

833 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്. 1227 പേര്‍ ചൊവ്വാഴ്ച രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ രോഗമുക്തരുടെ എണ്ണം 35,339 ആയി. 28,428 ആണ് ആക്ടീവ് കേസുകള്‍. രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് തലസ്ഥാനമായ ചെന്നൈയിലാണ്. ചെന്നൈയില്‍ വൈറസ് ബാധ രൂക്ഷമായി തുടരുകയാണ്. 1380 പേര്‍ക്ക് ചെന്നൈയില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 44,203 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

സമീപ ജില്ലകളായ ചെങ്കല്‍പേട്ടില്‍ 146 പേര്‍ക്കും, തിരുവള്ളൂരില്‍ 156 പേര്‍ക്കും, കാഞ്ചീപുരത്ത് 59 പേര്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്ത് രണ്ടായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്ട്ടു ചെയ്യപ്പെടുന്ന തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ന്. 2500 ലധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും.

Exit mobile version