തമിഴ്‌നാട്ടില്‍ 62,087 കോവിഡ് ബാധിതര്‍, ആശങ്കയില്‍ സംസ്ഥാനം, മുഖ്യമന്ത്രിയുടെ പരിശോധന ഫലം നെഗറ്റീവ്

ചെന്നൈ: തമിഴ്മാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ദിവസം പുതുതായി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത് 2710 പേര്‍ക്കാണ്. 37 പേര്‍ മരിച്ചു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62,087 ആയി. ആകെ മരണം 794 ആയി ഉയര്‍ന്നു.

27,178 ആണ് തമിഴ്‌നാട്ടിലെ ആക്ടീവ് കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്ന് മധുര കോര്‍പ്പറേഷന്‍ പരിധിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂണ്‍ 23 മുതല്‍ 30 ന് അര്‍ധരാത്രി വരെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍.

അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ പറഞ്ഞു. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയാണ് പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ കാര്യത്തിലും പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സര്‍ക്കാര്‍ മറച്ചുവച്ചിട്ടില്ലെന്നും ജില്ലാ അടിസ്ഥാനത്തിലുള്ള കൃത്യമായ കണക്കുകള്‍പോലും എല്ലാദിവസവും പുറത്തുവിടുന്നുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Exit mobile version