ഡല്‍ഹിയിലെ ആശുപത്രിയില്‍ കൂട്ടപിരിച്ചുവിടല്‍, ജോലി നഷ്ടമായവരില്‍ 10 മലയാളി നഴ്‌സുമാരും

ന്യൂഡല്‍ഹി: ഡല്‍ഹി പ്രൈമിസ് ആശുപത്രിയില്‍ വീണ്ടും നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാത്തതിനെതിരെ പ്രതിഷേധ സ്വരമുയര്‍ത്തിയതിന് പിന്നാലെയാണ് നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്.

എട്ട് നഴ്‌സുമാരെക്കൂടിയാണ് പിരിച്ചുവിട്ടത്. ഇതില്‍ ഏഴു പേരും മലയാളികളാണ്. പ്രതിഷേധം നടത്തിയതിന്റെ പേരില്‍ ഇന്നലെ മൂന്നു മലയാളി നഴ്‌സുമാര്‍ക്ക് പിരിച്ചുവിടല്‍ കത്ത് നല്‍കിയിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും നഴ്‌സുമാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാത്തതിനെതിരെയായിരുന്നു പ്രതിഷേധം.

ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഡല്‍ഹിയില്‍ ഇടപെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ ആരോഗ്യ മന്ത്രി സത്യേന്ദിര്‍ ജയിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ആരോഗ്യ വകുപ്പിന്റെ അധിക ചുമതല നല്കി.

രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ള സത്യേന്ദര്‍ ജയിന് ശ്വാസ തടസമുള്ളതിനാല്‍ വെന്റിലേറ്റര്‍ സഹായം നല്കിയിട്ടുണ്ട്. ജയിന്റെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ചുവരികയാണ്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഡല്‍ഹി ആരോഗ്യ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധന നെഗറ്റീവായെങ്കിലും രണ്ടാം പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.

Exit mobile version